മോഡലുകളുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്; സൈജു തങ്കച്ചൻ സ്‌റ്റേഷനില്‍ ഹാജരായി; ഇനി ഹാർഡ് ഡിസ്ക്ക് പൊങ്ങി വരുമോ!

കൊച്ചിയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചൻ പൊലീസിനു മുൻപിൽ ഹാജരായി. കളമശേരിയിൽ എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ അഭിഭാഷകർക്കൊപ്പം ഹാജരായത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നൽകിയിരുന്നു. ഇയാൾ ഒളിവിൽ ആയിരുന്നതിനാൽ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. കേസിൽ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
എന്നാൽ ഇയാളെ പ്രതി ചേർത്തിട്ടില്ലാത്തതിനാൽ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നായിരുന്നു പൊലീസ് കൊടുത്ത റിപ്പോർട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. തുടർന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്. അപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി വാക്കുതർക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി.
ഇതിനിടെ കൊച്ചിയിലെ ഹോട്ടലുകളിൽ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാൻ പിടിക്കുന്നത് സൈജുവാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇയാൾ പൊലീസിനു പിടികൊടുക്കാതെ മുങ്ങിയതും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതും. കൊച്ചിയിൽ മോഡലുകൾ വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഡിജെ പാർട്ടി നടന്ന ഹോട്ടൽ18ന്റെ ഉടമ റോയ് വയലാട്ട് ഹോട്ടൽ ജീവനക്കാരായ വിൽസൻ റെയ്‌നോൾഡ്, എംബി മെൽവിൻ, കെകെ.അനിൽ, ജിഎ സിജുലാൽ, വിഷ്‌ണുകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കൊച്ചിയിൽ മോഡലുകൾ വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി. കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും റോയ് വയലാട്ടും ജീവനക്കാരും ജാമ്യാപേക്ഷയിൽ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസില്‍ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്കിനു വേണ്ടി കായലിലെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ഇതു കായലില്‍ വലിച്ചെറിഞ്ഞെന്ന മൊഴിയെത്തുടര്‍ന്നു മൂന്ന് ദിവസം കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്സൈസ് റിപ്പോർട്ട് നൽകി. ഡിജെ പാർട്ടിയോട് അനുബന്ധിച്ചാണു സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയത്. ലഹരിവസ്തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ തുടരന്വേഷണം നടത്തും.
മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുൻപു പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തില്‍ നിന്നു കായലില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞുകളഞ്ഞെന്നുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലും തിരച്ചില്‍ നടന്നു. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























