മുല്ലപ്പെരിയാറിൽ വീണ്ടും പ്രകോപനവുമായി തമിഴ്‌നാട്, ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി സുപ്രീംകോടതിയിൽ, മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം, കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട്

മുല്ലപ്പെരിയാറിൽ വീണ്ടും പ്രകോപനകരമായ നീക്കവുമായി തമിഴ്‌നാട്. ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീകോടതിയിൽ. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്‌നാട് അപേക്ഷ സമർപ്പിച്ചത്.
കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയ നടപടി മരവിപ്പിച്ച് ഉത്തരവിറങ്ങുന്നത് ഈ മാസം എട്ടിനാണ്. ആദ്യ ഉത്തരവ് റദ്ദ് ചെയ്യാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കുകയാണെന്നാണ് വിശദീകരണം.
അതേസമയം മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും നേരത്തെ കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.
മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്‍റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്‍റെ ജോയന്‍റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്‍റെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























