പൂച്ചയെ കണ്ട് ഇടഞ്ഞ കൊമ്പൻ ചങ്ങലയും പൊട്ടിച്ച് ഒറ്റ ഓട്ടം, പിന്നെ എംസി റോഡില്‍ പരക്കം പാച്ചിൽ, വിരണ്ടോടിയ നെടുമൺകാവ് മണികണ്ഠനെ തളക്കാനായത് കഠിന ശ്രമത്തിനൊടുവിൽ

എംസി റോഡില്‍ കൊല്ലം വെട്ടിക്കവല ഭാഗത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ച ആനയെ തളച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയാണ് വിരണ്ടത്. പൂച്ച കുറുകെ ചാടിയപ്പോള്‍ വിരണ്ടുപോയ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നുവെന്നാണ് പാപ്പാന്‍ പറയുന്നത്.
സ്ഥലത്ത് പോലീസും വലിയ തോതില്‍ ജനക്കൂട്ടവും തടിച്ചുകൂടിയിയുരുന്നു.എഴുകോണ്‍, കക്കാട് ഭാഗത്ത് എംസി റോഡ് വഴിയാണ് ആന ഓടിയത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ആന വെട്ടിക്കവല ഭാഗത്തുവച്ചാണ് ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. മണിക്കൂറുകളോളം ഇടഞ്ഞ് ഓടിയിട്ടും നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്. ആന വരുന്നതുകണ്ട് പലരും പരിഭ്രാന്തിയിലായി.
സാധാരണ ശാന്ത സ്വഭാവക്കാരനായ മണികണ്ഠൻ വിരണ്ടോടാൻ മറ്റ് കാരണമെന്തെന്ന് വ്യക്തമല്ല. ക്ഷേത്രത്താേട് ചേർന്ന സ്ഥലത്താണ് ആനയെ തളച്ചിരുന്നതെന്നും ഒരു പൂച്ച കുറുകെ ചാടിയതോടെ ഭയന്ന ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു എന്നുമാണ് പാപ്പാൻ വനംവകുപ്പ് അധികൃതരോട് പറഞ്ഞത്.
സംഭവത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആന ഇടറോഡിലേക്ക് മാറിയതോടെയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha

























