വാർത്തയിൽ രേഖപ്പെടുത്തിയ ബിച്ചു തിരുമലയുടെ പ്രായം കണ്ട് ഞാൻ ഞെട്ടി, 79 വയസ് പിന്നിട്ട ശേഷമായിരിക്കും മരണമെന്ന് നേരത്തെ സ്വകാര്യമായി പറഞ്ഞുവെന്ന് ലാല്‍ ജോസ്

ബിച്ചു തിരുമലയുടെ വിയോഗം തീര്‍ത്ത വേദനയിലാണ് ആരാധകരും സിനിമാലോകവും. 79 വയസ് പിന്നിട്ടശേഷമായിരിക്കും തന്‍റെ വിയോഗമെന്ന് ബിച്ചു തിരുമല പറഞ്ഞ കാര്യം ഓര്‍മിച്ചെടുക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്‍റെ കുറിപ്പ്, കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തും മുൻപേയുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു.
ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്‍റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്രണമിക്കുന്നു. ആദരാഞ്ജലികൾ. എന്നാണ് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്.
മലയാളകാവ്യലോകമെന്നും അഭിമാനത്തോടെ ഓർക്കുന്ന കവിയാണ് ബിച്ചു തിരുമല. മലയാളിയുടെ ചുണ്ടുകളിൽ ജീവിക്കുന്ന ഒട്ടനവധി സിനിമാഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തവയാണ്. സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ഭക്തി ഗാനങ്ങളും ബിച്ചു തിരുമലയുടേതായി ആയിരങ്ങളുണ്ട്.
ഗായികയായ സഹോദരിക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കവിതകളെഴുതിയാണ് കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ സര്‍വകലാശാല റേഡിയോ നാടക മല്‍സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.
1970-80കളില്‍ മലയാള സിനിമയ്ക്ക് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കവി കൂടിയാണ് ബിച്ചു തിരുമല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം ശബരിമല ശ്രീ ധര്‍മശാസ്താ എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് സിനിമാ രംഗത്തെത്തിയത്.
എം കൃഷ്ണന്‍ നായരായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.പിന്നീട് ഗാനരചനയിലേക്ക് മാറി. ഭജഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഗാനം രചിച്ചത്. സിആര്‍കെ നായരയുടെ സിനിമയായിരുന്നു ഇത്. പക്ഷേ, ചിത്രം പുറത്തിറങ്ങിയില്ല. നടന്‍ മധു നിര്‍മിച്ച അക്കല്‍ദാമ എന്ന സിനിമയാണ് ബിച്ചു തിരുമല ഗാനമെഴുതി പുറത്തിറങ്ങിയ ആദ്യ ചിത്രം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 2:30 നായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. ശ്വാസതടസത്തെ തുടർന്ന് കുറച്ച് ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. അരനൂറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിൽ പിറന്നത് അയ്യായിരത്തിലേറെ ഗാനങ്ങളാണ്.സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോട് കൂടി ശാന്തികവാടത്തിൽ നടന്നു.
https://www.facebook.com/Malayalivartha
























