പിടിച്ചുനില്‍ക്കാനാകുന്നില്ല... ഏതൊരു കൊലപാതകത്തിന്റേയും അവസാനം ഈയൊരു വേദന മാത്രം; സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ്കുമാറിന്റെ പിറന്നാള്‍ ഇന്ന്; ഭാര്യയുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനം കണ്ണീരില്‍ കുതിര്‍ന്ന് ശരീരത്തോടൊപ്പം എരിഞ്ഞടങ്ങി

എന്തിനാണ് കൊലപാതകങ്ങള്‍ എന്ന ചോദ്യം ആഴത്തില്‍ ചോദിക്കുന്നതാണ് ഈ കൊലപാതകം. അത് കൊണ്ട് ആര്‍ക്കും ഒന്നും നേടാനാകില്ല. മറിച്ച് ദു:ഖം മാത്രമാണ് എപ്പോഴും സംഭവിക്കുക. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ്കുമാറിന്റെ കൊലപാതകം നാടിനെ മാത്രമല്ല കേരളത്തെ മൊത്തം കണ്ണീരിലാഴ്ത്തുകയാണ്.
ഇന്നാണ് സന്ദീപിന്റെ ജന്മദിനം. ആ ദിവസം അണിയാനായി ഭാര്യ സുനിത വാങ്ങിയ ചുവന്ന ഉടുപ്പ് അദ്ദേഹത്തിന് അണിയാനായില്ല. അവസാനം ആ ചിതയില്‍ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ഇന്നലെ ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു.
എല്ലാവരുടേയും ചങ്ക് പിടയുന്നതായിരുന്നു സന്ദീപിന്റെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. പിറന്നാളുകാരനു സമ്മാനമായി വാങ്ങിയ ഷര്‍ട്ടില്‍ സന്ദീപ് തിളങ്ങുന്നതു സ്വപ്നം കണ്ടുറങ്ങിയതാണ്. നിശ്ചലമായ ആ നെഞ്ചില്‍ ഷര്‍ട്ട് ഇങ്ങനെ ചേര്‍ത്തു വച്ചു സന്ദീപ് മടങ്ങുമ്പോള്‍ കുടുംബത്തിലും രാഷ്ട്രീയത്തിലും കണ്ണീര്‍ മാത്രമായി.
പാര്‍ട്ടിയായിരുന്നു സന്ദീപിന് എല്ലാമെല്ലാം. മരണത്തിനു തൊട്ടു മുന്‍പു വരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു ബന്ധുക്കള്‍ക്കൊപ്പം പെരിങ്ങര പൊലീസ് സ്‌റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. തിരക്കുകള്‍ ഒതുക്കി സായാഹ്നങ്ങള്‍ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കില്‍ പതിവു പോലെ എത്തിയതാണ്.
വീട്ടില്‍ മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാത്തതിനാല്‍ ഇവിടെയിരുന്നാണ് അത്യാവശ്യ ഫോണ്‍ വിളികളൊക്കെ നടത്തുന്നത്. അങ്ങനെ ഒരു ഫോണ്‍ വിളിയാണ് ഇടയ്ക്കു വച്ചു മുറിഞ്ഞത്. സന്ദീപിനേക്കാള്‍ 10 വയസ്സു കുറവാണ് കൊലപാതകത്തില്‍ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാര്‍. എന്നും കാണുന്നവര്‍.
പ്രതികളെല്ലാം ചെറിയ പയ്യന്‍മാരായിരുന്നു. രാഷ്ട്രീയമായി ഇരു ചേരികളിലായതിനാല്‍ തമ്മിലുള്ള ഉരസല്‍ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ജിഷ്ണു കൂട്ടാളികളുമൊത്തു വരുമ്പോള്‍ പതിവ് വാക്കേറ്റമായിരിക്കാം സന്ദീപ് പ്രതീക്ഷിച്ചത്. പക്ഷേ, ബൈക്ക് ഉള്‍പ്പടെ സന്ദീപിനെ പത്ത് അടി താഴ്ചയുള്ള പാടത്തെ ചെളിയിലേക്ക് ജിഷ്ണു തള്ളിയിട്ടു. അരിശം തീരുംവരെ സന്ദീപിനെ കുത്തി. ഒപ്പം കൂട്ടാളികള്‍ കരയിലും വെള്ളത്തിലുമുണ്ടായിരുന്നു. വടിവാളും കഠാരയും എപ്പോഴും കയ്യില്‍ കരുതുന്നവരാണ് അക്രമി സംഘത്തിലുള്ളവരെന്നാണ് പൊലീസ് പറയുന്നത്. ഇതേ സംഘം ഈ വര്‍ഷം ഇത് മൂന്നാമത്തെ ക്രിമിനല്‍ കേസാണ് ഉണ്ടാക്കുന്നതെന്നും പൊലീസ് പറയുന്നു.
വല്ലാത്ത അന്തരീക്ഷമായിരുന്നു. ജിഷ്ണുവിന്റെ ബന്ധുവും സന്ദീപിന്റെ സന്തത സഹചാരിയുമായ രാകേഷാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. സംഘത്തിലൊരാള്‍ കൊടുവാളുമായി രാകേഷിനു നേരെ നീങ്ങിയപ്പോള്‍ ജിഷ്ണു തടഞ്ഞു. അതെന്റെ ബന്ധുവാണ്, കൊല്ലരുതെന്നു പറഞ്ഞു. ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്, വേണേല്‍ എടുത്തോണ്ടു പൊയ്‌ക്കോ, എന്ന് രാകേഷിനോടു പറഞ്ഞ ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റയിലേക്കും മറ്റ് ഒളിസങ്കേതങ്ങളിലേക്കും പോയത്.
ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. എനിക്കു ശ്വാസം മുട്ടുന്നു, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നെല്ലാമാണ് അവസാനമായി സന്ദീപ് പറഞ്ഞത്. ആശുപത്രിയിലെത്തി 10 മിനിറ്റിനകം മരണം സംഭവിച്ചു. നെഞ്ചിലും പുറത്തും ഏറ്റ ആഴത്തിലുള്ള നാലു മുറിവുകളാണു പ്രധാനമായും മരണ കാരണം. മൊത്തം 18 മുറിവാണ് ശരീരത്തിലുള്ളത്.
വികാര നിര്‍ഭരമായ അന്തരീക്ഷത്തിലാണ് നാടും നാട്ടുകാരും സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങിയത്. മുദ്രാവാക്യം വിളികള്‍ മുഴങ്ങുമ്പോഴും ആളുകള്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. അത്രയ്ക്ക് വേദനയായിരുന്നു നാടിന് സന്ദീപിന്റെ വേര്‍പാടുണ്ടാക്കിയത്.
https://www.facebook.com/Malayalivartha