അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി; ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി ഒരുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. ശിശുമരണങ്ങൾ നടന്ന ഊരുകളും കോട്ടത്തറ ആശുപത്രിയും സന്ദര്ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇത്തരത്തിൽ വ്യക്തമാക്കിയത്. കൂടാതെ നവജാത ശിശുക്കൾക്കായി ഐസിയു സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം കോട്ടത്തറ ആശുപതിയെ കുറിച്ച് ഉയർന്ന് വന്ന പരാതികളെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറയുകയുണ്ടായി. ആശുപത്രിയിൽ പുതിയ പീഡിയാട്രിഷ്യനെയും ഗൈ നക്കോളജിസ്റ്റിനെയും നിയമിക്കുന്നതായിരിക്കും. അട്ടപ്പാടിയിലുള്ളവർക്ക് അവിടെ തന്നെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അറിയിക്കുകയുണ്ടായി.
ഇന്ന് രാവിലെ ശിശു മരണം നടന്ന ഊരുകളിലും, കോട്ടത്തറ ആശുപതിയിലും വീണ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ മന്ത്രി വിലയിരുത്തുകയും, വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെത്തിയ ശേഷമാണ് മന്ത്രി ഇന്നെത്തുമെന്ന വിവരം അറിയിച്ചത് തന്നെ.
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ശിശു മരണത്തെ തുടർന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടാണ് ഇത്തരത്തിൽ പുറത്ത് വന്നത്. നിലവിൽ അട്ടപ്പാടിയിലെ 58 ശതമാനം ഗർഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നാണ് റിപോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നാലിലൊന്ന് ഗർഭിണികൾക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗർഭിണികളെ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha