വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്റ്റാറ്റ്യൂറ്ററി സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995 ലെ കേന്ദ്ര വഖഫ് നിയമ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. 1954-ല്‍ ഇന്ത്യ ഗവണ്‍മെൻറ് രൂപം നല്‍കിയ കേന്ദ്ര വഖഫ് ആക്റ്റ് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോർഡുകള്‍ രൂപീകരിച്ചത്.
സംസ്ഥാനത്തെ മുസ്‌ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍, വസ്തുക്കള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ കര്‍ത്തവ്യങ്ങളാണ് വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha