അന്വേഷണം അവസാനിക്കും മുമ്പ് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത പുതിയ മാതൃകക്ക് തുടക്കമിട്ട് കേരള സർക്കാർ. വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണ് നടപടി.കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥനെ കേസിൽ കുരുക്കിയതു കാരണമാണ് ഇങ്ങനെയൊരു ദുരവസ്ഥ സർക്കാരിന് വന്നു ചേർന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്.സസ്പെൻഷനെതിരെ ബെന്നിച്ചൻ തോമസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിൻ്റെ സസ്പെൻഷൻ പിൻവലിച്ചത്.ട്രൈബ്യൂണലിനെ സമീപിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്.മുല്ലപ്പെരിയാറിലെ മരംമുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ സർക്കാരിന് പിൻവലിക്കേണ്ടി വന്നതെന്നാണ് സത്യം . ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണം നടന്നു വരികെയാണ് സസ്പെൻഷൻ പിൻവലിച്ചത്.സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടിയെന്ന് സർക്കാർ പറയുന്നു. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിന് നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ് മന്ത്രിസഭായോഗം ചേർന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്. വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴി ചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.
ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയിടപെട്ട് നടപടി മരവിപ്പിച്ചത്. അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സർക്കാർ മരം മുറി ഉത്തരവ് മരവിപ്പിച്ചതും ഇപ്പോൾ ഒരുമാസം പോലും പിന്നിടും മുന്നേ സസ്പെൻഷൻ പിൻവലിച്ചതും. പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസാണ് മരംമുറിക്ക് അനുമതി നൽകിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിർണായക ചോദ്യം ഇപ്പോഴും ബാക്കിയാണ്.
സസ്പെൻഷൻ പിൻവലിക്കുന്നതിനോട് വനം മന്ത്രി എ.കെ.ശശീന്ദ്രന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ശശീന്ദ്രൻ്റെ വാക്കിനു പഴയ ചാക്കിൻ്റെ വില മാത്രമാണ് പിണറായി മന്ത്രിസഭയിലുള്ളത്. ബെന്നിച്ചൻ തോമസിൻ്റെ സസ്പെൻഷൻ ശശീന്ദ്രൻ അറിയാത്തതു പോലെ അദ്ദേഹത്തെ തിരിച്ചെടുത്തതും ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ബെന്നിച്ചൻെറ സസ്പെൻഷൻ പിൻവലിച്ചതെന്നറിയുന്നു. എന്നാൽ മുഖ്യമന്ത്രി പ്രസ്തുത ഫയലിൽ തൊട്ടിട്ടില്ല. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് മുഖ്യമന്ത്രി കാണണം.എന്നാൽ ചീഫ് സെക്രട്ടറിയാണ് പ്രസ്തുത ഫയൽ അംഗീകരിച്ചിട്ടുള്ളത്.ചുരുക്കത്തിൽ ബെന്നിച്ചൻ മീശ വിറപ്പിച്ചപ്പോൾ സർക്കാർ വിരണ്ടെന്ന് പറഞ്ഞാൽ മതി.മുല്ലപ്പെരിയാർ കേസിൽ മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളത്. ജല മന്ത്രിയും വനം മന്ത്രിയും ഒന്നും അറിയുന്നില്ല. ഭാഗ്യം!