കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവിസുകൾ ഉടൻ; 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒടുവിൽ പിൻവലിക്കാൻ തീരുമാനം, ആദ്യഘട്ടത്തിൽ അനുമതി സൗദി എയർലൈൻസിന്
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്ന് സൂചന. 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒടുവിൽ പിൻവലിക്കാൻ ഒരുങ്ങുന്നത്. ഇതിനായി കേന്ദ്രം ഏർപ്പെടുത്തിയ വിവിധ സമിതികൾ അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അനുമതി നടപടിക്രമങ്ങൾ പൂർത്തിയായതായാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. രാഘവനും അബ്ദുസ്സമദ് സമദാനി അടക്കമുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു.
അതോടൊപ്പം തന്നെ സർവിസുകൾ പുനരാരംഭിക്കാൻ വിമാന കമ്പനികൾക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ നൽകിയേക്കും. പാർലമെൻറ് സമ്മേളനത്തിലെ തിരക്കുകൾ അവസാനിച്ചാൽ എൻ.ഒ.സി നൽകുന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ സൗദി എയർലൈൻസിനായിരിക്കും അനുമതി നൽകുക. നിലവിൽ സുരക്ഷ വിലയിരുത്തൽ, കമ്പാറ്റബിലിറ്റി സ്റ്റഡി, റിസ്ക് അസസ്മെൻറ് എന്നിവ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയത് 'സൗദിയ'യാണ്. ഖത്തർ എയർവേസും എയർ ഇന്ത്യയും സുരക്ഷ വിലയിരുത്തൽ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. പിറകെ ഇവർക്കും അനുമതി ലഭിച്ചേക്കുന്നതാണ്.
അപകടം അന്വേഷിച്ച അഞ്ചംഗ എ.എ.ഐ.ബി സംഘം കാരണമായി ഉന്നയിച്ചത് പൈലറ്റിന്റെ വീഴ്ചയായിരുന്നു എന്നതാണ്. ഇതേതുടർന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയെയും കൂടാതെ, ഡി.ജി.സി.എ, അതോറിറ്റി എന്നിവയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സബ് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവിസ് പുനരാരംഭിക്കാൻ അനുമതി നൽകുകയെന്ന് കഴിഞ്ഞ ദിവസം ഡി.ജി.സി.എ ഡയറക്ടർ ജനറൽ എം.കെ. രാഘവനെ അറിയിച്ചിരുന്നു.
അങ്ങനെ വലിയ വിമാനങ്ങൾ തിരിച്ചെത്തുന്നതോടെ ഹജ്ജ് പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിലേക്ക് തിരികെ എത്തുന്ന പ്രതീക്ഷയിലാണ് ഏവരും. 2015ൽ റൺവേ നവീകരണത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം 2018ലായിരുന്നു കേന്ദ്രം പിൻവലിച്ചത്.
https://www.facebook.com/Malayalivartha