ന്യൂയർ പൊടിപൊടിക്കാൻ ലഹരിയും; കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട, രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ, ന്യൂയർ ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിക്കടത്ത്
ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യവച്ച് ലഹരിക്കടത്ത്. കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട. 2800 ഓളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവിനെ പൊലീസ് പിടികൂടി. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നാണ് പിടികൂടിയത്. കല്ലായി റെയിൽവേ ഗുഡ്സ് യാർഡിനു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ഓളം ട്രമഡോൾ ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു..
വരാനിരിക്കുന്ന ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകൾ എത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരി ഗുളികകൾക്കിടയിൽ എസ്.പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസിന്റെ 24 കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കാറുള്ളതല്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ലഹരി ഗുളികകള്‍ കോഴിക്കോട്ടെത്തിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാർത്ഥ വില 200 രൂപയിൽ താഴെ മാത്രമാണ്. വെറും 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും ഈ ലഹരി ഗുളികകൾ ഇയാൾ വാങ്ങിക്കുന്നത്. എന്നാൽ ലഹരി ഉപയോക്താക്കളായ യുവതീ യുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. കാലങ്ങളായി ലഹരിക്ക് അടിമയായ ഇയാൾ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് എത്തിയത്.
ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇത്തരം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കി. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാൾ കൊണ്ടു നടക്കാറുള്ളത്.
പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, എ.എസ്. ഐ ദിലീപ്, സീനിയർ സി.പി.ഒ വിനീഷ്, സി.പി.ഒ രമേഷ്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോമോൻ കെ.എ, നവീൻ.എൻ, സോജി.പി, രജിത്ത് ചന്ദ്രൻ, രതീഷ്.എം.കെ, ജിനേഷ് എം, സുമേഷ് എ.വി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























