സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്;സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്; പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്.
സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പി.ജി. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണംമെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് പിജി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം എന്നത്. ഇത്തരത്തിൽ ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്ന് ഡോക്ടർമാർ അറിയിക്കുകയുണ്ടായി.
കൂടാതെ ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ തന്നെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി പുറത്തിറങ്ങിയത്. എന്നാൽ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു.
അതോടൊപ്പം തന്നെ നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























