നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം... ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ്! നിലവില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി... ആയിരത്തോളം പോലീസുകാരെ വിന്യസിച്ചു.. രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും അന്വേഷണം നടക്കുകയാണെന്നും ഐ.ജി.

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. വന്‍ മുന്‍കരുതലുകളാണ് ജില്ലയില്‍ പോലീസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും ജില്ലയില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്. നിലവില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ഐ.ജി.യുടെ പ്രതികരണം.
ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍ പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി തുടങ്ങി കണ്ണൂര്‍ കാല്‍ടെക്സിലെത്തി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ എസ്ഡിപിഐ കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ നന്ദുവിനെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെ.എസ്. ഷാനെ വകവരുത്തിയതെന്നാണ് സൂചന.
ഷാനെ ആര്‍.എസ്.എസുകാര്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്‌നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എ.ഡി.ജി.പി. വിജയ് സാഖറെ, ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ പോലീസ് ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയും പ്രതികരിച്ചു. കഴിഞ്ഞദിവസം രാത്രി തന്നെ പലയിടത്തും പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. നേതാക്കള്‍ക്കും സുരക്ഷ നല്‍കി. ഓരോ വീട്ടിലും പോലീസിന് കാവല്‍ നില്‍ക്കാനാവില്ലല്ലോ. നിര്‍ഭാഗ്യവശാല്‍ വീണ്ടും കൊലപാതകമുണ്ടായെന്നും ഐ.ജി. പറഞ്ഞു.
https://www.facebook.com/Malayalivartha