കോട്ടയം എരുമേലി കണമലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു റോഡരികിൽ ഇടിച്ചു നിന്നു; ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് മുൻഭാഗം വെട്ടിപ്പൊളിച്ച്; അയ്യപ്പന്മാർ അത്ഭുതകരമായി രക്ഷപെട്ടു

ആന്ധ്രയിൽ നിന്നും അയ്യപ്പന്മാരുമായി എത്തിയ ബസ് എരുമേലി കണമലയിൽ നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്നു ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ, ബസിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ യാത്രക്കാർക്ക് ആർക്കും കാര്യമായ പരിക്കില്ല. തിങ്കളാഴ്ച പുലർച്ചെ എരുമേലി കണമല അട്ടിവളവിലായിരുന്നു അപകടം. ആന്ധ്രയിൽ നിന്നുള്ള 35 ഓളം വരുന്ന അയ്യപ്പന്മാരുമായി പമ്പയിലേയ്ക്കു പോകുകയായിരുന്നു ബസ്. അട്ടിവളവിൽ വച്ച് നിയന്ത്രണം നഷ്ടമായ ബസ് താഴേയ്ക്കു തെന്നി നീങ്ങി. അപകടം മനസിലാക്കിയ ഡ്രൈവർ ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെയും ബസ് ഡ്രൈവറെയും രക്ഷിച്ചത്. ഇരുപത് മിനിറ്റോളം പരിശ്രമിച്ചാണ് ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ബസ് യാത്രക്കാരിൽ ഒരാളായ അയ്യപ്പഭക്തന്റെ കൈ ഒടിഞ്ഞിട്ടുമുണ്ട്. അപകടത്തെ തുടർന്നു ഇരുപത് മിനിറ്റോളം എരുമേലി - പമ്പ റോഡിൽ ഗതാഗതവും തടസപ്പെട്ടു.
https://www.facebook.com/Malayalivartha























