ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത തീരുമാനം; അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണം; എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡിജിപിയുടെ നിർദേശം!

അവധിയിലുള്ള എല്ലാ പൊലീസുകാരും ഉടനെ തന്നെ തിരിച്ചെത്തണമെന്ന് നിർദ്ദേശം. കൂടാതെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും ആലപ്പുഴയിൽ തുടർ സംഭവങ്ങളുണ്ടാകാതിരിക്കാനുമുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗൺസ്‌മെന്റും റാലിക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ അനുമതി നൽകുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത കാണിക്കാനും പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്. ഇതിനോടകം തന്നെ പരമാവധി പൊലീസുകാരെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കൊപ്പം അതിർത്തികളിൽ പരിശോധ കർശനമാക്കാനും നിർദേശം നൽകിയിരിക്കുകയാണ്. ക്രിമിനലുകളെ പ്രത്യേകം നിരീക്ഷിക്കണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എഡിജിപി രംഗത്ത് എത്തുകയുണ്ടായി. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു.
രഞ്ജിത്തിനെ അക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. കൊലപാതകത്തില്‍ 12 സംശയിക്കുന്നുണ്ടെന്നും ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha