'അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങൾക്ക് മുമ്പിൽ ആശ്വാസത്തിന്റെ അവസാന വാക്കും നൽകി ഇന്ന് നിങ്ങൾ പടിയിറങ്ങും. ഇന്നത്തെ ജനാധിപത്യ രാജ്യത്തിൽ മനുഷ്യൻ ഇല്ല.. എല്ലാം തീരുമാനിക്കുന്നത് മതമാണ്... ആ മതം മനുഷ്യനെ കൊല്ലുന്നു....' വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടയിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. അങ്ങനെ രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പത്തര മണിക്കൂറിന്റെയും 13 കിലോമീറ്ററിന്റെയും അകലത്തിൽ രാഷ്ട്രീയപ്പകയിൽ തകർന്നതു രണ്ടു കുടുംബങ്ങളാണ്. രണ്ടിടത്തായി 4 പെൺകുട്ടികൾക്ക് നഷ്ടമായത് പിതൃസ്നേഹമാണ്. ‘കൊല്ലരുതേ’ എന്ന നിലവിളി രണ്ടിടത്തും ചോരയിൽ മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന് (38) അക്രമികളുടെ വെട്ടേറ്റത്. രാത്രി 11.30നു കൊച്ചിയിലെ ആശുപത്രിയിൽ വച്ച് മരിച്ചു.
ഇന്നലെ രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചു വെട്ടിക്കൊല്ലുകയായിരുന്നു. അതിക്രൂരമായിരുന്നു രണ്ടു കൊലപാതകങ്ങളും. ആലപ്പുഴയിൽ നടന്ന ദാരുണ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
ഷാനവാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങൾക്ക് മുമ്പിൽ ആശ്വാസത്തിന്റെ അവസാന വാക്കും നൽകി ഇന്ന് നിങ്ങൾ പടിയിറങ്ങും. നാളെയുടെ ഉദയങ്ങൾക്കും, അസ്തമനത്തിനും ഇടയിൽ വീണ്ടും ആരൊക്കെയോ വന്നു പോകും.
വെന്തു വെണ്ണീരായ രണ്ടു കുടുംബത്തിന് നിങ്ങൾ ഓരോ വാഗ്ദാനം നൽകി തിരികെ മടങ്ങുമ്പോൾ, ആ വീടിന്റെ ഉമ്മറപ്പടിയിൽ അനാഥമറ്റ നാലു ജന്മങ്ങൾ ഉണ്ടാകും. ആ അനാഥമറ്റ ജന്മങ്ങൾക്ക് മുമ്പിൽ ഒരുപാട് വേദനയോടെ രണ്ടുവരി കൂടി കുറിക്കുന്നു. ഇന്നത്തെ ജനാധിപത്യ രാജ്യത്തിൽ മനുഷ്യൻ ഇല്ല.. എല്ലാം തീരുമാനിക്കുന്നത് മതമാണ്... ആ മതം മനുഷ്യനെ കൊല്ലുന്നു.
അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുണ്ടായി. ഇന്നലെയും ഇന്നുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇതിനുപിന്നാലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തിയിരിക്കുകയാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ് എന്നാണ് സൂചന. ഷാൻ വധക്കേസിൽ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരിൽ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha























