സമാധാന കേരളത്തെ ഇല്ലാതാക്കാന്‍, രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണം; കേരളത്തെ ചോരക്കളമാക്കാന്‍ ശ്രമിക്കുന്ന വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്‌താവന ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണൻ

സമാധാന കേരളത്തെ ഇല്ലാതാക്കാന്‍, രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; സമാധാന കേരളത്തെ ഇല്ലാതാക്കാന്‍, രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണം.
കേരളത്തെ ചോരക്കളമാക്കാന്‍ ശ്രമിക്കുന്ന വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണം.
എല്‍ ഡി എഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ യജ്ഞത്തിലാണ് വര്‍ഗ്ഗീയ ശക്തികള്‍ ഏർപ്പെടുന്നത്. മതവര്‍ഗ്ഗീയത പരത്തി ജനങ്ങളില്‍ സ്‌പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഗ്ഗീയ ശക്തികള്‍ മത്സരിച്ച് നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്.
എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട് ബി.ജെ.പിക്കാര്‍ അരുംകൊല ചെയ്‌തപ്പോള്‍, ബി.ജെ.പി നേതാവിനെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് എസ്.ഡി.പി.ഐക്കാര്‍ നിഷ്‌ഠൂരമായി കൊലചെയ്തത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.
അക്രമ ശക്തികള്‍ക്കെതിരെ കര്‍ശനമായ ഭരണ - പോലീസ് നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തല്‍ക്ഷണം നീങ്ങിയത് ആശ്വാസകരമാണ്. രണ്ട് കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വര്‍ഗ്ഗീയ ശക്തികള്‍ക്കും അക്രമകാരികള്‍ക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ്.
കൊലപാതക ശക്തികള്‍ തന്നെ എല്‍ ഡി എഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത് അതിശയകരമാണ്. കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഗ്‌ദയുടെ പ്രസ്‌താവന ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയുടെ സ്വരം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിലും കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha























