തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റു, ഇതിൽ കലിയടങ്ങാത്ത സംഘം പത്തിലധികം വാഹനങ്ങൾ തല്ലി തകർത്തു, നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു, ഇവരെ പിന്തുടർന്ന പൊലീസ് ഒരാളെ കൈയ്യോടെ പിടികൂടി കസ്റ്റഡിയിൽ എടുത്തു, ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി

കേരളത്തിൽ ഗുണ്ടാ ആക്രമണം തുടർക്കഥയാകുകയാണ്. തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി വീഴ്ത്തി. ഇതിൽ കലിയടങ്ങാത്ത സംഘം പത്തിലധികം വാഹനങ്ങൾ തകർത്തു. ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റവരുടെ പരിക്കുകൾ നിസ്സാരമാണ്. ഇവർ സഞ്ചരിച്ച പ്രദേശത്ത് നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, 4 ബൈക്ക് എന്നിവയെ വെട്ടി തകർത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നരുവാമൂട് സ്വദേശി മിഥുനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസ് ഇവരെ പിന്തുടർന്നു. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇതിനിടയിലാണ് മിഥുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാമന് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം ആലപ്പുഴ ആര്യാട് കൈതത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്കാണ് വീണ്ടുമൊരു സംഘർഷം നടന്നത്. നികർത്തിൽ വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. നേരത്തെയുണ്ടായ വ്യക്തി വിരോധത്തിന്റെ പ്രതികാരമാണ് ഇതെന്നാണ് പറയുന്നത്. മൂന്ന് മാസം മുമ്പ് ബിനുവിന്റെ സഹോദരനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഏറ്റുമുട്ടലുണ്ടായത്.
വെട്ടേറ്റയാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ പൊലീസിന്റെ പരിശോധനയും പെട്രോളിങ്ങും ശക്തമായി തുടരുന്നതിനിടക്ക് ഇങ്ങനെയൊരു അക്രമണം നടന്നത് പൊലീസിന് തിരിച്ചടിയായി. പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ നടന്ന എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ സംഘർഷ സാധ്യത നിലനിന്നിരുന്നു.
ഇതേ തുടർന്ന് ഇന്നലെയും ഇന്നും ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്. പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























