ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി; അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയുടെ നിർദ്ദേശം; സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും; ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. മറ്റന്നാല്‍ രാവിലെ ആറുമണിവരേയാണ് നിരോധനാജ്ഞ നീട്ടിയത്. ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും ഇത് വരെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തും.
അതേ സമയം കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലയാളി സംഘത്തിലെ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ട് പേരും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്. രതീഷ്, രാജേന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനി എട്ട് പേരാണ് കേസില്‍ പിടിയിലാകാനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ നടക്കും. നേരത്തെ വിട്ടുനിന്ന ബി.ജെ.പിയും നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























