പോലീസിന് വീഴ്ച സംഭവിച്ചു; പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കും; പോലീസിന്റെ പ്രവർത്തനം പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്തുന്നു; ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടുമെന്ന മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ

ഒടുവിൽ കുറ്റസമ്മതം നടത്തി കോടിയേരി ബാലകൃഷ്ണൻ. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം . സി. പി.എം ഇടുക്കി ജില്ല സമ്മേളനത്തിലാണ് പോലീസിന്റെ വീഴ്ച അദ്ദേഹം തുറന്ന് സമ്മതിച്ചത്. ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടുമെന്ന മുന്നറിയിപ്പ് കോടിയേരി നൽകിയിരിക്കുകയാണ് .
പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന ഉറപ്പും കോടിയേരി ബാലകൃഷ്ണൻ നൽകി. സമ്മേളനത്തിൽ സി.പി.ഐയ്ക്കെതിരെയും വിമർശനമുയർന്നു. കടുത്ത വിമർശനമായിരുന്നു പോലീസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ചത്.
പോലീസിന്റെ പ്രവർത്തനം പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്തുന്നു. സമ്മേളന പ്രതിനിധികളാണ് ഈ ആരോപണം ഉന്നയിച്ചത്. ഒരും സംഘം തന്നെ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിക്കുന്നു . ഈ ആരോപണങ്ങൾക്കുള്ള മറുപടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് സമ്മേളന പ്രതിനിധികളോട് സമ്മതിച്ചത്.
ഇനി ഈ വിഷയത്തിൽ പാർട്ടി ഇടപെടുമെന്ന് കോടിയേരി പറഞ്ഞു. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സി.പി.ഐക്കെതിരെയും സമ്മേളനത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. സി.പി.ഐക്ക് ബി.ജെ.പിയുടെ സ്വരമാണെന്ന് ചിലർ പറഞ്ഞു. സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനത്തിൽ പോലും സമ്മേളനത്തിൽ വിമർശനമുയർന്നു.
ഹൈറേഞ്ച് മേഖലയിൽ ലൈഫ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സി.പി.ഐ വകുപ്പുകൾ കടുത്ത നിസ്സഹകരണം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി . വനംവകുപ്പിന്റെ പ്രവർത്തനവും ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് വിമർശനം ശക്തമായി. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതലും മൃഗങ്ങളുമായി ഇടപെടുന്നതിനാലാണ് അവർക്ക് മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാവാത്തതെന്നായിരുന്നു കോടിയേരി നൽകിയ മറുപടി.
സമ്മേളനങ്ങൾ നടക്കുന്ന കാലയളവായതിനാലാണ് നടപടി വൈകുന്നതെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത് . സംസ്ഥാന മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ചർച്ചകളിൽ മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യങ്ങൾ തുറന്നടിച്ചത്.എസ്.രാജേന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉണ്ടായത്.
മറ്റു ജില്ലകളിൽ കടുത്ത നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുത്തില്ലെന്ന് നേതാക്കൾ പരാതി ഉന്നയിച്ചു.പാർട്ടി നേതാവായി നിലനിൽക്കെ എം.എം.മണിയെ അധിക്ഷേപിയ്‌ക്കാൻ അവസരം നൽകിയെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.എന്നാൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നതായി ആരോപണം ഉയർന്നിരിക്കുന്നു.
റവന്യൂ വകുപ്പിൽ വൻ അഴിമതിയെന്നും വിമർശനമുയർന്നു . ഭൂപതിവ് അടക്കമുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ തോതിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്നും ആരോപണം ശക്തമാകുകയുണ്ടായി. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിനെതിരെ ഉയർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























