ശിവശങ്കറിന് പുതിയ ചുമതല, സംഭവബഹുലമായ ഒന്നരവര്‍ഷത്തെ സസ്പെൻഷന് ശേഷം തിരികെ സര്‍വീസില്‍, സെക്രട്ടറിയേറ്റിലേക്ക് പാഞ്ഞ് ശിവശങ്കറിന്റെ കാർ,മുഖ്യന്റെ ശിങ്കിടിയായി ഇനി പഴയ പ്രതാപത്തിലേക്ക്

സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സർവ്വീസിൽ പ്രവേശിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റാനാണ് ശിവശങ്കര്‍ എത്തിയത്.
ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
ഒന്നാം പിണറായി വിജയൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായ ശിവശങ്കർ ഒരു വർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സർവീസിലേക്ക് തിരികെ എത്തുന്നത്. സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്.
പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവ്വീസ് കാലാവധി.
https://www.facebook.com/Malayalivartha