കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; കേസിൽ ഏച്ചൂര്‍ സംഘത്തില്‍ പെട്ട ഒരാള്‍ കൂടി പിടിയിലായി; ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സംഘത്തില്‍ പെട്ട രാഹുല്‍ ആണ് അറസ്റ്റിലായത്. തോട്ടടയില്‍ മിഥുനൊപ്പം സംഘര്‍ഷത്തില്‍ രാഹുലും പങ്കാളിയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിര്‍മ്മിക്കാന്‍ വെടിമരുന്ന് നല്‍കിയ അനൂപിനായി തിരച്ചില്‍ തുടരുകയാണ്.
ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു. കല്ല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.
ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബില്‍ നിന്ന് തീഗോളം ഉയര്‍ന്ന് പൊള്ളലേറ്റും, ചീളുകള്‍ ദേഹത്ത് കുത്തിക്കയറിയും പലര്‍ക്കും പൊള്ളലും പരിക്കുമേറ്റു.
ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുന്‍ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കള്‍ ചേര്‍ത്ത് നാടന്‍ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാര്‍ട്ടിക്കായി പോയ സംഘത്തിലെ റിജുല്‍ സി കെ, സനീഷ്, ജിജില്‍ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന്‍റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബോംബ് നിര്‍മ്മാണത്തിന് വേണ്ട സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. താഴെ ചൊവ്വയിലെ പടക്ക കടയില്‍ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവര്‍ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha