ചാടിപ്പോക്ക് കൂടുന്നു...! സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അന്തേവാസി രക്ഷപ്പെട്ടു, പതിനേഴുകാരി കടന്നത് ഓട് പൊളിച്ച്, ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയ മറ്റൊരു അന്തേവാസിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് റെയില്‍വേ സ്റ്റേഷനില്‍, കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ ഗുരുതര സുരക്ഷ വീഴ്ച

കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുകയാണ്. ഇവിടെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അന്തേവാസികൾ ചാടി രക്ഷപ്പെടുന്നത് തുടർക്കഖയാകുകയാണ്. ഇപ്പോൾ കേന്ദ്രത്തില്‍ നിന്നും മറ്റൊരു അന്തേവാസി കൂടി അതി വിദഗ്ധമായി ചാടി കടന്നുകളഞ്ഞിരിക്കുകയാണ്. പതിനേഴ് വയസുകാരിയാണ് ഓട് പൊളിച്ച് കടന്നു കളഞ്ഞത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാവിലെയാണ് അധികൃതര്‍ സംഭവം അറിഞ്ഞത്.ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അഞ്ചാം വാര്‍ഡിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് ഓട് പൊളിച്ച് ചാടിപ്പോയത്. പെൺകുട്ടി എപ്പോഴാണോ കടന്നത് എന്നത് വ്യക്തമല്ല. ഇന്നലേയും രാത്രി മറ്റൊരു അന്തേവാസി ഇവിടെ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.
വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെണ്‍കുട്ടി ചാടിപ്പോയത്.
ഈ മാസം 14 നും സമാനമായ രീതിയില്‍ അന്തേവാസികളെ കാണാതായിരുന്നു. രണ്ട് പേരെയാണ് കാണാതായത്. ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയത്. ഫെബ്രുവരി 9 ന് അന്തേവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടന്ന പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു.
രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ അന്ന് ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രീയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തുകയായിരുന്നു.പലതവണയായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചകളാണ്. ഇക്കഴിഞ്ഞ ആഴ്ച കൊലപാതകവും നടന്നു.
ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. ഒരിടത്ത് പാർപ്പിച്ചിരുന്ന രണ്ട് രോഗികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ഒരാളെ ഉടൻ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അവരുടെ കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് വിമർശനം
സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറെ ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി മന്ത്രിയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ഒരു അന്തേവാസികൂടി രക്ഷപ്പെട്ടത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചകൾ തുടരുന്നതിനിടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























