ഈ നരനായാട്ടിനേയും മറികടന്നു വർദ്ധിതവീര്യത്തോടെ വളർന്നു ജന്മിത്വത്തിൻ്റെ കടപുഴക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയേയാണ് കേരളം കണ്ടത്; കോറോം സമര സഖാക്കളുടെ പോരാട്ട വീറും ത്യാഗവും ആ മുന്നേറ്റത്തിൻ്റെ ഊർജ്ജപ്രവാഹമായിരുന്നു; കോറോം രക്തസാക്ഷികളും അവരുടെ ഉജ്ജ്വലമായ ഓർമ്മകളും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇപ്പോഴും പ്രചോദനം പകരുന്നു; കോറോം രക്തസാക്ഷി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്നു കോറോം രക്തസാക്ഷി ദിനമാണ്. ഈ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കു വച്ച വാക്കുകൾ ഇങ്ങനെ; ഇന്നു കോറോം രക്തസാക്ഷി ദിനം. ജന്മിത്വത്തിനെതിരെ ഉയർന്ന പോരാട്ട ചരിത്രത്തിലെ അവിസ്‌മണീയമായ ഏടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ കോറോത്ത് 1948-ൽ നടന്ന സമരം.
ഭക്ഷ്യക്ഷാമം രൂക്ഷമായി മനുഷ്യർ പട്ടിണിയിൽ വലയുന്ന ഘട്ടത്തിലും നെല്ലു പൂഴ്ത്തി വച്ചും മറിച്ചു വിറ്റും ലാഭം കൊയ്യാൻ ശ്രമിച്ച ഭൂപ്രഭുക്കളുടെ മനുഷ്യത്വരാഹിത്യത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പൂഴ്ത്തി വച്ച നെല്ലു പിടിച്ചെടുക്കുകയും പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഇതിനെത്തുടർന്നു പോലീസിനെ ഉപയോഗിച്ച് സമരത്തെ മൃഗീയമായി അടിച്ചമർത്താൻ ശ്രമിച്ചു. വെടിവപ്പിലും മർദ്ദനത്തിലും ബി. പൊക്കൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശ്ശേരി കേളു നായർ, മാരാങ്കാവിൽ കുഞ്ഞമ്പു, നടുവളപ്പിൽ കോരൻ, കാനപ്പള്ളി അമ്പു, കാനപ്രവൻ അബ്ദുൽ ഖാദർ എന്നിവർ രക്തസാക്ഷികളായി.
ഈ നരനായാട്ടിനേയും മറികടന്നു വർദ്ധിതവീര്യത്തോടെ വളർന്നു ജന്മിത്വത്തിൻ്റെ കടപുഴക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയേയാണ് കേരളം കണ്ടത്. കോറോം സമര സഖാക്കളുടെ പോരാട്ട വീറും ത്യാഗവും ആ മുന്നേറ്റത്തിൻ്റെ ഊർജ്ജപ്രവാഹമായിരുന്നു. കോറോം രക്തസാക്ഷികളും അവരുടെ ഉജ്ജ്വലമായ ഓർമ്മകളും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇപ്പോഴും പ്രചോദനം പകരുന്നു. അവരുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha























