കടുപ്പിച്ച് അന്വേഷണ സംഘം... നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കും; ആദ്യ നോട്ടീസിലെ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമോപദേശം തേടി; രഹസ്യ യോഗം ചേര്‍ന്ന് ചോദ്യം ചെയ്യലിന് തന്ത്രമൊരുക്കി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് രണ്ടാഴ്ചയോളമായി. എന്നാല്‍ കാവ്യാ മാധവന്‍ ചോദ്യം ചെയ്യാന്‍ ഹാജരാകുകയോ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്യുകയോ ചെയ്തില്ല. ആദ്യം നല്‍കിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള ലെറ്ററിലെ പിഴവാണ് കുരുക്കായത്. ആ പിഴവ് മാറ്റാന്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം.
കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് വീണ്ടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യാ മാധവന്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
മുന്‍പ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടില്‍ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നല്‍കിയത്. പ്രതി ഉള്ള സ്ഥലത്ത് വച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടന്‍ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സായി ശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇന്നലെ മൊഴി നല്‍കാനെത്തിയ ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച രേഖകള്‍ വീണ്ടെടുക്കുന്നതിന് വേണ്ടിയാണിത്. ദിലീപ് ചികിത്സ തേടിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആശുപത്രിയിലെ ഡോക്ടറെ മൊഴിമാറ്റി പറയാന്‍ നിര്‍ബന്ധിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുപക്ഷത്തുമായി പക്ഷം പിടിച്ച് പലരും രംഗത്തെത്തി. മഞ്ചുവിനെ അനുകൂലിച്ച് ഭാഗ്യലക്ഷ്മി എത്തിയിരുന്നു. അതിനിടെ രാഹുല്‍ ഈശ്വറും രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിമാരായ മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍. സമൂഹത്തില്‍ നില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് മഞ്ജു അടക്കമുള്ള സ്ത്രീകളെ അപമാനിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അത് മര്യാദയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ഞാന്‍ ശക്തമായി ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. പക്ഷെ ഒരു കാരണവശാലും മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ മറ്റേതെങ്കിലും സ്ത്രീയെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു മര്യാദയുമില്ല. വേറെ എത്ര പോയിന്റുകളുണ്ട് പറയാന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സ്ട്രാറ്റജൈസ് ചെയ്യണം. പക്ഷെ ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്.
ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയിന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാനെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മറ്റ് പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിലേക്ക് വഴുതിമാറിയെന്ന ആക്ഷേപം ഉയര്‍ന്ന സാഹചാര്യത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേസില്‍, ദിലീപിന്റെ സഹോദരന്‍ അനൂപും ദിലീപിന്റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.
"
https://www.facebook.com/Malayalivartha
























