ബാധ ഒഴിയാതെ റിസോര്‍ട്ട്... മൂന്നാറില്‍ റിസോര്‍ട്ടിന്റെ പേരില്‍ നടന്‍ ബാബുരാജ് 40 ലക്ഷം തട്ടിച്ചതായുള്ള വ്യവസായിയുടെ പരാതിയില്‍ കേസ്; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ബാബുരാജ്

നടന്‍ ബാബുരാജിനെ പറ്റി വീണ്ടും വാര്‍ത്ത നിറയുമ്പോള്‍ 2017 ഫെബ്രുവരിയില്‍ വെട്ടേറ്റ വാര്‍ത്തയാണ് ഓര്‍മ്മയില്‍ വരുന്നത്. ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നെഞ്ചിനും കൈക്കും ആഴത്തിലുള്ള മുറിവേറ്റ ബാബുരാജ് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുരാജും റിസോര്‍ട്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയാണ് ഉയരുന്നത്. കോതമംഗലം തലക്കോട് സ്വദേശിയും വ്യവസായിയുമായ അരുണാണ് പരാതി നല്‍കിയത്. 40 ലക്ഷം രൂപ തട്ടിച്ചെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ല്‍ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയത്. 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
അതേസമയം ബാബുരാജും വിട്ടുകൊടുത്തിട്ടില്ല. മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബാബുരാജ് വിശദീകരിച്ചു.
ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയായിരുന്നു 2017ലും സംഭവമുണ്ടായത്. റിസോര്‍ട്ടിന് സമീപത്തെ കുളത്തിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ ശ്രമം വാക്കുതര്‍ക്കത്തിനിട വരുത്തി. ഇതിനിടെ സണ്ണി വാക്കത്തികൊണ്ട് ബാബുരാജിന്റെ നെഞ്ചിലും കൈയ്ക്കും തോളിനും വെട്ടുകയായിരുന്നു.
എന്നാല്‍ കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ച് വെട്ടേറ്റ സംഭവത്തില്‍ വിശദീകരണവുമായി ബാബുരാജ് പിന്നീട് രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ബാബുരാജ് തന്റെ ഭാഗം വിശദീകരിക്കുന്നത്. സംഭവത്തിന്റെ നിരവധി വശങ്ങള്‍ പ്രചരിക്കുന്നതിനാല്‍ അതിന്റെ വാസ്തവമെന്തെന്ന് അറിയിക്കാനാണ് ഈ ഫെയ്‌സ്ബുക്ക് വിഡിയോയില്‍ വന്നതെന്ന് ബാബുരാജ് പറയുന്നു.
നാല് വര്‍ഷം മുന്‍പാണ് ഇപ്പോള്‍ വെട്ടി പരിക്കേല്‍പ്പിച്ചയാളില്‍ നിന്ന് ഈ സ്ഥലം വാങ്ങിയത്. മകളുടെ കല്യാണാവശ്യത്തിന് പണമില്ലെന്ന് പറഞ്ഞ് തന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ചാണ് സണ്ണിയെന്നയാള്‍ സ്ഥലം വാങ്ങിപ്പിച്ചത്. ഒരു കരാറുമുണ്ടാക്കാതെ അന്ന് രണ്ട് ലക്ഷം രൂപ അയാള്‍ക്ക് കൊടുത്തു. പിന്നീടാണ് കരാറുണ്ടാക്കിയത്. സണ്ണിയെന്ന പേരിലാണ് ഇയാള്‍ കരാറുണ്ടാക്കിയത്. ഇയാളുടെ ഭാര്യയും മകളുമെല്ലാം കരാറില്‍ ഒപ്പിട്ടിരുന്നു. അഞ്ച് ലക്ഷമായിരുന്നു സ്ഥലത്തിന് വിലയിട്ടത്. കൊടുക്കാനുളള ബാക്കി പണം പിന്നീട് കൊടുത്തു തീര്‍ത്തു. എന്നിട്ടും റജിസ്റ്റര്‍ ചെയ്തില്ല. ചില കടലാസുകള്‍ നല്‍കാനുണ്ടെന്ന് പറഞ്ഞത് നീട്ടി വെച്ചു.
അതിന് ശേഷമാണ് ആ സ്ഥലത്ത് കുളം കുഴിച്ചത്. അതിനിടയ്ക്ക് ഇയാളുടെ സഹോദരിയില്‍ നിന്ന് സ്ഥലത്ത് അനധികൃതമായി കുളം കുഴിച്ചെന്ന് പറഞ്ഞ് വക്കീല്‍ നോട്ടീസ് ലഭിച്ചു. അപ്പോഴാണ് ഈ സ്ഥലം സണ്ണിയുടെ അച്ഛന്റെ പേരിലുളളതായി മനസിലാക്കിയത്. തുടര്‍ന്നു കോടതിയില്‍ സണ്ണിക്കെതിരെ കേസ് കൊടുത്തു. ആ കേസില്‍ സണ്ണിയിപ്പോള്‍ ജാമ്യത്തിലാണ്. തുടര്‍ന്ന് സ്ഥലം റജിസ്റ്റര്‍ ചെയ്ത് തരണമെന്ന് പറഞ്ഞ് മൂന്നാര്‍ കോടതിയെ സമീപിച്ചു. അതില്‍ തനിക്കനുകൂലമായ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ നിലവിലുണ്ടന്നും ബാബുരാജ് പറഞ്ഞു. കുളം വൃത്തിയാക്കാന്‍ കോടതിയുടെ ഓര്‍ഡറും പൊലീസും ചേര്‍ന്ന് എത്തിയപ്പോഴാണ് ഒരു പ്രകോപനവും കൂടാതെ സണ്ണിയെന്നയാള്‍ ആക്രമിച്ചതെന്ന് ബാബുരാജ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























