കേരളത്തില്‍ പുതിയ ആഭ്യന്തര മന്ത്രി ചുമതയേറ്റു; പിണറായിയുടെ തീരുമാനം ആദ്യ കേസ് ദിലീപിന്‍േറത് ഒബൈ ദ ഓര്‍ഡര്‍ !

കേരളത്തില്‍ പുതിയ ആഭ്യന്തര മന്ത്രി ചുമതയേറ്റു. മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെയാണ് ചുമതലയേറ്റത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ്. പി.ശശിയാണ് ആ കസേരയിലെത്തിയ ഭാഗ്യവാന്‍. നടിയെ ആക്രമിച്ച കേസിലുള്ള അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല ഷെയ്ക് ദര്‍വേഷ് സാഹിബില്‍ നിന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഏറ്റെടുത്തു.
കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നാമെങ്കിലും ഇതാണ് സത്യം. ദിലീപ് കേസിന്റെ അന്വേഷണ ചുമതല തന്നില്‍ തന്നെ നിഷ്പ്തമായിരിക്കുമെന്ന് ഡി ജി പി എസ് ശ്രീജിത്ത് തന്റെ വിശ്വസ്തരോട് പറയുന്നുണ്ടെങ്കിലും ശ്രീജിത്തിനെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള പോലീസ് ആസ്ഥാനത്തേക്ക് കയറ്റരുതെന്ന് പി ശശി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി അറിയുന്നു.. ദര്‍വേഷ് സാഹിബാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.
ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് ശ്രീജിത്ത് ദിലീപ് കേസ് അന്വേഷിച്ചിരുന്നത്. അദ്ദേഹം ക്രൈംബ്രാഞ്ചില്‍ നിന്നു മാറിയതോടെ അദ്ദേഹം അന്വേഷിച്ചിരുന്ന എല്ലാ കേസുകളുടെയും അന്വേഷണ ചുമതല ഒഴിഞ്ഞു. വേണമെങ്കില്‍ ശ്രീജിത്തിനെ മാറ്റിയ ഉത്തരവില്‍ തന്നെ ദിലീപ് കേസ് അദ്ദേഹം തന്നെ അന്വേ ഷിക്കുമെന്ന് സര്‍ക്കാരിന് സൂചിപ്പിക്കാമായിരുന്നു. എന്നാല്‍ ശ്രീജിത്തിനെ മാറ്റിയതു മനപൂര്‍വമായതുകൊണ്ടാണ് അക്കാര്യം സൂചിപ്പിക്കാതിരുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ അന്വേഷണത്തിന് ഉത്തരവിടുന്ന ഫയലിലാണ് തത്കാലം ഒന്നും ചെയ്യേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഇക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മെമ്മറികാര്‍ഡ് പരിശോധനയ്ക്കു വിധേയമാക്കിയാല്‍ മാത്രമേ അത് ചോര്‍ന്നോ എന്ന് കണ്ടെത്താന്‍ കഴിയൂ. കാര്‍ഡ് ചോര്‍ന്നതിനെ കുറിച്ച് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. ഇതിനുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാ ന്‍ ശ്രീജിത്ത് ഒരുക്കിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനോട്
വിചാരണ കോടതിക്ക് താത്പര്യമുണ്ടായിരുന്നില്ല.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന്റെ പ്രത്യാഘാതം ആര്‍ക്കറിയില്ലെങ്കിലും കോടതിക്കറിയാം. കഷ്ടകാലത്തിന് ഏതെങ്കിലും ജീവനക്കാരന്റെ ഭാഗത്ത് കുറ്റം കണ്ടെത്തിയാല്‍ കോടതിയുടെ വിശ്വാസ്യത തന്നെ നഷ്ടമാകും. ഇക്കാര്യത്തില്‍ ജാഗ്രതയോടെ നീങ്ങാനാണ്‌കോടതിയുടെ തീരുമാനം. കോടതിയുടെ ഭാഗത്ത് പിഴവ് കണ്ടെത്താന്‍ അന്വേഷണ സംഘം മനപൂര്‍വം ശ്രമിക്കുന്നു എന്ന ഫീലിംഗ് കോടതിക്കുണ്ട്.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഹൈകോടതി ഇത് പരിശോധിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് ഒരു പിഴവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. അപ്പോഴും പിഴവ് കണ്ടെത്തിയില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍
കോടതിക്ക് സംശയം തോന്നിയിരുന്നു.
കോടതിയില്‍ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന ക്രൈംബ്രാഞ്ച് പരാതി ഹൈക്കോടതി ഗൗരവമായാണ് എടുത്തത്.
ഇക്കാര്യത്തില്‍ ഫോറന്‍സിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തില്‍ ഇതുവരെ തീരുമാനമായില്ല. അതില്‍ തീരുമാനം എടുക്കണമെങ്കില്‍ ഹൈക്കോടതി ഇടപെടണം.
2017 ഫിബ്രവരി 18 നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറന്‍സിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്. മെമ്മറി കാര്‍ഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപ്പണ്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫിബ്രവരിയിലാണ്. ഇതാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.
കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്റെ ഹാഷ് വാല്യു മാറിയതില്‍ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാര്‍ക്കെങ്കിലും ചോര്‍ത്തിയതാണോ എന്ന് വ്യക്തമാകാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. നടിയെ ആക്രമിച്ച കേസില്‍ 37 ദിവസം മാത്രമാണ് തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ഇവിടെയാണ് പി.ശശിയുടെ റോള്‍ പ്രസക്തമാവുന്നത്.
പൊലീസ് ഭരണത്തിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ശശിയെ നിയമിച്ചത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി.ശശിയുടെ പരിചയസമ്പത്ത് ഉപയോഗിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി നയമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുന്ന ചുമതലയിലേക്കാണ് പി.ശശിയുടെ തിരിച്ചുവരവ്. ഇ.കെ.നായനാരുടെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അധികാര കേന്ദ്രമായി പ്രവര്‍ത്തിച്ച പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. അക്കാലത്താണ് പി.ശശിക്കെതിരെ സ്ത്രീപീഡന പരാതി ഉയരുന്നത്. പാര്‍ട്ടി സംഘടനാതത്വം ലംഘിച്ചതിന് 2011ല്‍ ശശി പാര്‍ട്ടിക്ക് പുറത്തായി. തുടര്‍ന്ന് അഭിഭാഷകനായി ജോലി തുടങ്ങുകയും ലോയേഴ്‌സ് യൂണിയന്‍ നേതാവാകുകയും ചെയ്തു. ടി.പി.കേസിലടക്കം പാര്‍ട്ടിക്കായി കോടതിയില്‍ ഹാജരായി. 2018ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും ഇത്തവണ സംസ്ഥാനസമിതിയിലേക്ക് പി.ശശിയെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി ലക്ഷ്യമിട്ടായിരുന്നു.
2018ല്‍ പാര്‍ട്ടിയില്‍ തിരികെയെത്തി നാലു വര്‍ഷം കൊണ്ട് തിരികെ സംസ്ഥാന കമ്മിറ്റിയംഗമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുമുള്ള സ്ഥാനാരോഹണമാണ് ശശിക്ക് ലഭിച്ചത്. കാര്യക്ഷമതയും പാര്‍ട്ടിക്കൂറുമാണ് ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയത്.
ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ നിയമനം എതിര്‍ത്തിരുന്നു. പി ജെ അനുഭാവി കള്‍ ശക്തമായി രംഗത്തിറങ്ങി.
താന്‍ എതിര്‍ത്തിട്ടില്ലെന്നു ജയരാജന്‍ പുറത്ത് വിശദീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആരാധക വൃന്ദം ഇതുവരെയും അതു സമ്മതിച്ചുകൊടുത്തിട്ടില്ല. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ചേരിതിരിവുകള്‍ അറിയാവുന്നവര്‍, ശശിയുടെ നിയമനത്തെ ജയരാജന്‍ എതിര്‍ത്തുവെന്നു തന്നെ വിശ്വസിക്കുന്നു. അത് തീര്‍ത്തും ശരിയാണ്.
ശശി പാര്‍ട്ടിക്ക് എതിരെ തെറ്റ് ചെയ്തിട്ടില്ല. തെറ്റ് പാര്‍ട്ടിക്കെതിരെയല്ലെങ്കില്‍, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവര്‍ത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാര്‍ട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കില്‍ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാര്‍ട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാര്‍ഗത്തിലൂടെ തിരിച്ചെത്തിയവരാണു ഗോപി കോട്ടമുറിക്കലും പി.ശശിയുമെല്ലാം. സദാചാര വിരുദ്ധ ആരോപണങ്ങളില്‍ ശശി പാര്‍ട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാര്‍ട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയില്‍നിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കല്‍ മാത്രമാണു ശശിയുടെ നാവ് ഒരു പാര്‍ട്ടി നേതാവിനെതിരെ പരസ്യമായി ഉയര്‍ന്നത്. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കേ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ സൂര്യനെല്ലിക്കേസില്‍ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസില്‍ വിഎസിന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കു പാര്‍ട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാല്‍, അതു പാര്‍ട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല. വി.എസിന് ഇന്നും ചതുര്‍ത്ഥിയാണ് ശശി. പക്ഷേ ദുര്‍ബലനായ വി.എസിനെ ആ രും കണക്കിലെടുക്കുന്നില്ല.
ഏഴു വര്‍ഷം പാര്‍ട്ടിക്കു പുറത്തു നിന്നപ്പോഴും പാര്‍ട്ടിച്ചുമതലകളുള്ള നേതാക്കളെക്കാള്‍ ആത്മാര്‍ഥതയോടെ ശശി പ്രവര്‍ത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്‌ഐക്കാരുടെ പെറ്റിക്കേസുകള്‍ മുതല്‍, ടിപി വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളുടെ കേസുകള്‍ വരെ ശശി വാദിച്ചു. പാര്‍ട്ടി അംഗമല്ലാതിരിക്കുമ്പോഴും പാര്‍ട്ടി ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാര്‍ട്ടി വൃത്തത്തിനുള്ളില്‍നിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല.
ചില നേതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകുമെന്ന ബോധ്യത്തോടെ തന്നെയാണു ശശിയെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പാര്‍ട്ടി ആനയിക്കുന്നത്. അതിനുള്ള പ്രധാന കാരണം അധികാര കേന്ദ്രങ്ങളില്‍ കാര്യദര്‍ശിയുടെ വേഷം നന്നായി കൈകാര്യം ചെയ്തുള്ള ശശിയുടെ മിടുക്കാണ്. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി മാത്രമായിരുന്നില്ല പി.ശശി. പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറി, കണ്ണൂര്‍ ദേശാഭിമാനി മാനേജര്‍, റെയ്ഡ്‌കോ ചെയര്‍മാന്‍... സംഘടനാച്ചുമതലയിലല്ല, അധികാര കേന്ദ്രങ്ങളിലാണു ശശിയെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനാവുകയെന്നു പിണറായി വിജയനു നന്നായറിയാം. ഈ പദവികളിലേക്കെല്ലാം ശശിയെ കൈ പിടിച്ചതു പിണറായി നേരിട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഏറ്റവുമധികം പഴി കേള്‍ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പേരിലായതിനാല്‍, നായനാരുടെ കാലത്തു പൊലീസിനെ നിയന്ത്രിച്ചു നിര്‍ത്തിയ ശശിയുടെ ചാതുര്യം പിണറായി ആഗ്രഹിക്കുന്നു. അതിന്റെ തുടക്കമാണ് ശ്രീജിത്തില്‍ കണ്ടത്.
ശശിക്കെതിരെ സദാചാരവിരുദ്ധ പരാതി പാര്‍ട്ടിയില്‍ ഉന്നയിച്ചതു രണ്ടുപേരാണ്. ഡിവൈഎഫ്‌ഐയുടെ അന്നത്തെ ജില്ലാ നേതാവും അന്നത്തെ പാര്‍ട്ടി എംഎല്‍എയും. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ഓഫിസിലെ പ്രധാനിയായി ശശി എത്തുമ്പോള്‍, രണ്ടു പരാതിക്കാരും ഇന്നെവിടെയാണ്? മറ്റു പല കാരണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് പിന്നീട് പുറത്തായി. സിപിഎമ്മിന്റെ കണ്ണിലെ കരടായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായിയാണിപ്പോള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധാകരനു വേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങളൊരുക്കി. ഇപ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സുധാകരന്റെ സഹായി. മുന്‍ എംഎല്‍എയും മറ്റു കാരണങ്ങളാല്‍ നടപടി നേരിട്ടു തരംതാഴ്ത്തപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തനം വിട്ട്, കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിനു പുറത്താണ് അദ്ദേഹമിപ്പോള്‍. പരാതി നല്‍കിയതിനു പാര്‍ട്ടിയുടെ പകയായാണു പാര്‍ട്ടിക്കാര്‍പോലും ഇതിനെ കാണുന്നത്. പാര്‍ട്ടി മാത്രമല്ല, കോടതിയും ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു എന്നതു വേറെ കാര്യം. 2016ല്‍ ഹോസ്ദുര്‍ഗ് കോടതിയാണു ലൈംഗികാരോപണ പരാതിയില്‍ ശശിയെ കുറ്റവിമുക്തനാക്കിയത്.
വ്യക്തിപരമായ ആരോപണങ്ങളെ മറികടക്കാന്‍ ശശിക്കു മുന്‍പിലുള്ള മാര്‍ഗം പ്രവര്‍ത്തിച്ചു കഴിവു തെളിയിക്കുകയെന്നതാണ്. ശശിയെ നിയമിച്ചതിന്റെ പേരിലുള്ള പഴി മാറാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അത് ഏറെ ആവശ്യവുമാണ്.
തന്റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്ത് ആരുമായി ഉടക്കുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. പണ്ട് പി.കെ കുഞ്ഞാലിക്കുട്ടിയുമുണ്ടായ ഉടക്ക് പോലും അദ്ദേഹം തീര്‍ത്തു. അതു കൊണ്ടു തന്നെ ശശിയുമായി രമ്യതയില്‍ പോകാനായിരിക്കും ശ്രീജിത്ത് ശ്രമിക്കുക.
സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ശ്രീജിത്ത് പറഞ്ഞു.. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണം പൂര്‍വാധികം ശക്തമായി തന്നെ മുന്നോട്ട് പോകും.
എസ്. ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകള്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കിയതും കോടതി വിമര്‍ശനങ്ങളുമാണ് അദ്ദേഹത്തിന് വിനയായത്. ഒരിക്കലും കോടതിയെ പിണക്കാന്‍ പിണറായി ശ്രമിക്കില്ല.
ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിറകില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും പരാതിയുണ്ട്.
നടിയെ ആക്രമിച്ചതിന്റെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത് 40 ദിവസം മാത്രമാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍ വഴികള്‍ ബോധ്യപ്പെട്ടതിന് ശേഷമേ അന്വേഷണസംഘത്തിന് ഇനി മുന്നോട്ടുപോകാന്‍ കഴിയൂ. കാവ്യയുടെ ചോദ്യം ചെയ്യല്‍, അഭിഭാഷകരുടെ ചോദ്യം ചെയ്യല്‍ അടക്കമുളള കാര്യങ്ങളില്‍ ഇനി പുതിയ മേധാവിയുടെ തീ!രുമാനവും നിര്‍ണായകമാവും.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുന്‍ പൊലീസ് മേധാവിക്കെതിരെ നടത്തിയ ഇടപെടലുകളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രീജിത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേ സമയം പ്രമാദമായ പല കേസുകളുടെയും തുടക്കത്തില്‍ എസ്.ശ്രീജിത്ത് കാണിക്കുന്ന ആവേശം തുടര്‍ന്നുണ്ടാകുന്നില്ലെന്ന പരാതിയും ആഭ്യന്തരവകുപ്പിനുണ്ട്. ഏതായാലും എല്ലാവരെയും ശശി ഒരു പാഠം പഠിപ്പിക്കും.
https://www.facebook.com/Malayalivartha

























