കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടിയ്ക്ക് വയറിളക്കവും ഛര്‍ദിയും; ആന്‍സിയ എന്ന ഒൻപത് വയസുകാരി മരിച്ചു, ഭക്ഷ്യവിഷബാധയാണെന്ന് സംശയം! ഭക്ഷണം എത്തിച്ചത് സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്ന്, പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിമിഷങ്ങൾക്കകം തന്നെ മരണത്തിന് കീഴടങ്ങി
കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് ഏവർക്കും വേദന നൽകി മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍സിയ.
ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുക്കുകയുണ്ടായി. ഇവർ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇതിൽ ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും നിലവിൽ ആശുപത്രിയിലില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് ഇത്തരത്തിൽ വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്നെ ഛര്‍ദിയും തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് 11 മണിയോടെ പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അവശനിലയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
ഇതിനുപിന്നാലെ പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തുന്നതാണ്. ആന്‍സിയയുടെ അമ്മ: സെറിന്‍. സഹോദരി: ആസ്മി. സംസ്‌കാരം ചൊവ്വാഴ്ച കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയില്‍ ആണ്.
https://www.facebook.com/Malayalivartha



























