പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു! സുന്നി നേതാവിന്റെ തോന്നിവാസം... വിവാദ പരാമർശവുമായി സുന്നി നേതാവ്... കണ്ടിട്ടും മിണ്ടാതെ വിദ്യാഭ്യാസ മന്ത്രി

സമസ്ത വേദിയിൽ പെൺകുട്ടികളെ വിലക്കിയ സംഭവത്തിൽ വിവാദ പരാമർശവുമായി സുന്നി യുവജന നേതാവ്. സത്താർ പന്തല്ലൂരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. അന്യസ്ത്രീകളും പുരുഷൻമാരും തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയെന്നതാണ് മത താത്പര്യമെന്നും ആര് അപരിഷ്‌കൃതമെന്ന് വിളിച്ചാലും ഇതാണ് മത നിയമമെന്നും സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കാലിക്കറ്റ് സർവ്വകലാശാലയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അതിര് വിട്ട് അഴിഞ്ഞാടുന്നുവെന്ന് സത്താർ ആരോപിച്ചു. ഇസ്ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും ഈ സംഭവത്തിന്റെ മറവിൽ ഇസ്‌ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്ത് വന്നിട്ടുണ്ടെന്നും സത്താർ കൂട്ടിച്ചേർത്തു.
വിവാദമാക്കിയ സംഭവത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും തിരുത്തേണ്ടതുമില്ലെന്നും സത്താർ പറഞ്ഞു. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യുമെന്ന് സത്താർ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപമിതാണ്.....
മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മത ചടങ്ങിൽ അവാർഡ് വാങ്ങാൻ മുതിർന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമർശിച്ചുവെന്നതാണ് മാധ്യമങ്ങൾക്ക് ചാകരയായിട്ടുള്ളത്.
അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിൻ്റെ മത താത്പര്യം. പിന്നെ വിമർശനത്തിൻ്റെ ശൈലി, ഉപയോഗിച്ച വാക്കുകൾ, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം. ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശ ഭൂമികൾക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകർ അപസ്മാരം ബാധിച്ചവരെപ്പോലെ കയ്യും കാലുമിട്ടടിച്ചാലും വിശ്വാസികൾ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ് ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൻ്റെ മറവിൽ ഇസ് ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളിൽ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.
മത പണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങിനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാമ്പസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്.
ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻ്റ്സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ ?
വിവാദ വിഷയത്തെ മറച്ചുവെക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ല. അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല.
മത സ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങൾ ലഭിക്കും എന്നാണ് സത്താർ പന്തലൂർ കുറിക്കുന്നത്.
രാമപുരം പാതിരമണ്ണ ദാറുൽ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് വിഷയത്തിന് ആസ്പദമായ സംഭവം. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാനാണ് പത്താം തരം വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം. ടി. അബ്ദുള്ള മുസ്ല്യാർ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.
ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.
അതേസമയം, സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പറയുന്നത് കൊണ്ട് മിണ്ടണം എന്നില്ല. മലപ്പുറത്ത് മുൻ അധ്യാപകന് എതിരെ ഉയർന്ന മീ ടു ആരോപണം വിഷയം ശ്രദ്ധയിൽപ്പെട്ടു. ബന്ധപ്പെട്ട DDEഓട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























