കേരളത്തിലെ മുഴുവൻ താലൂക്കുകളിലും മുന്നറിയിപ്പ്...ക്യാമ്പുകൾ ആരംഭിക്കാൻ നിർദ്ദേശം.. സേനയെ ഇറക്കാൻ കേരളം?

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24*7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്. ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണെന്നും നിർദേശത്തില്‍ പറയുന്നു.
സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചിരുന്നു. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്.
അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ താഴ്ന്ന പ്രദേശ്‌നങ്ങളിലും താമസിക്കുന്നവർ, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങൾ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണെന്നും റവന്യൂ വകുപ്പിന് നല്‍കിയ നിർദേശത്തില്‍ പറയുന്നു.
അതേസമയം, ശനിയാഴ്ച മുതൽ തിങ്കളാഴ്ച (മെയ് 16) വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.
വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല. സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെയെത്തുമാണ് കാലാവസ്ഥ നീരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചത്. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്ടർമാരും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദേശമാണ് നല്‍കിയിരിക്കുന്നത്.
കാലവർഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരദേശപാതിയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും.
ഇക്കുറി പതിവിലും നേരത്തെ കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജൻസികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്.നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തും. കേരളത്തിൽ 27ന് കാലവർഷം തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ളസാധ്യതയുമുണ്ട്. സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം കേരളത്തിൽ മെയ് 26 കാലവർഷം എത്തിച്ചേരാനാണ് സാധ്യത.
അതേ സമയം മഴ തോരാത്തതിനാൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്‌ച വൈകിട്ട് 6.30നു വെടിക്കെട്ടു നടത്താനാണു നിശ്ചയിച്ചിരുന്നത്.നിലവിലെ മഴ സാഹചര്യം പൂർണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. മേയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട് നടക്കാനിരുന്നത്. മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മുൻപ് കണ്ടിട്ടില്ലാത്തത്ര ജനത്തിരക്കാണ് ഈ കൊല്ലം പുരത്തിന് അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha