മുഖ്യമന്ത്രിയുടെ ഏമാൻമാർ മരുമകനെതിരെ! ഉറഞ്ഞു തുള്ളി മന്ത്രി റിയാസ്... വിജിലൻസിൻ്റെ കാര്യം കട്ടപൊക...

കൂളിമാട് പാലത്തിൻ്റെ തകർച്ചയ്ക്ക് ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ട്. അതായത് ഉത്തരവാദി മരുമകനാണെന്ന് അമ്മാവൻ കണ്ടെത്തിയിരിക്കുന്നു എന്നാണ് വിവരം. എന്നാൽ മരുമകൻ്റെ കാര്യം അമ്മാവനെ അറിയിക്കാൻ മടിച്ചു നിൽക്കുകയാണ് വിജിലൻസ്.
മന്ത്രി മുഹമ്മദ് റിയാസ് അഴിമതി നടത്തിയെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടില്ല. എന്നാൽ അത് സാങ്കേതികം മാത്രമാണ്.പൊതുമരാമത്തിൽ അഴിമതി നടന്നാൽ അതിൻ്റെ ഉത്തരവാദി പൊതുമരാമത്ത് ഭരിക്കുന്ന മന്ത്രി തന്നെയാണെന്ന് പ്രതിപക്ഷം - പറയും. പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നപ്പോൾ അകത്തായത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞാണ്. ഇതേ കീഴ് വഴക്കം ഇതിലും പ്രാവർത്തികമാവും.
കൂളിമാട് പാലത്തിൻറെ തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിൻറെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. എക്സിക്യുട്ടീവ് എഞ്ചിനീയർ ബൈജു പി.ബി. ഒരാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അതായത്രാ ഊരാളുങ്കലിൻെറ തോന്യാസം പോലെയാണ് കാര്യങ്ങൾ നടന്നതെന്നാണ് കണ്ടെത്തൽ.
അസി. എഞ്ചിനീയർ മൊഹ്സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല. സുൽത്താൻ ബത്തേരിയിൽ അസോസിയേഷൻ സംസ്ഥാന സമിതിയിൽ പങ്കെടുക്കുകയായിരുന്നു എഞ്ചിനീയർമാർ എന്ന വിവരമാണ് പുറത്തുവരുന്നത്. ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരും സി പി എം അനുഭാവികളും സംഘടനാ നേതാക്കളുമാണ്.
കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഇവർ. കോഴിക്കോട് ആരെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണ്. ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയുമായി ബന്ധമുള്ളവരാണ്. മന്ത്രിക്ക് ഇഷ്ടമുള്ളവരെ മാത്രമേ കോഴിക്കോട് ജില്ലയിൽ നിയമിക്കുകയുള്ളു. അതു കൊണ്ടു തന്നെ മന്ത്രി തന്നെയാണ് അപകടത്തിൻ്റെ ഉത്തരവാദിയെന്നാണ് ആരോപണം.
നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകർന്നെങ്കിലുംഉച്ചതിരിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇതാണ് മന്ത്രിയുടെ വകുപ്പിൻ്റെ ജാഗ്രത .
ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിൻറെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് പിഡബ്ലിയുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകൾ, പാലത്തിൻറെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് എന്നാണ് സൂചന.
പാലം തകർന്നതിന്റെ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലത്തിന്റെ തകർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച മുസ്ലിം ലീഗ് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു.
എന്നാൽ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ പറയുന്നത് മറ്റൊരു കഥയാണ്. ഊരാളുങ്കൽ സൊസൈറ്റിയാണ് പൊതുമരാമത് വകുപ്പ് ഭരിക്കുന്നതെന്നാണ് അവരുടെ ആരോപണം. ഊരാളുങ്കലിനെതിരെ ഒരക്ഷരം മിണ്ടിയാൽ എഞ്ചിനീയർമാരുടെ ജോലി പോകും. ഊരാളുങ്കലിൻ്റെ സി പി എം ബന്ധം തന്നെയാണ് കാരണം. ഊരാളുങ്കൽ പൊതുമരാമത്ത് വകുപ്പിൻ്റെ കരാറുകൾ ഏറ്റെടുത്തു തുടങ്ങിയതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന കൈക്കൂലികൾ അവസാനിച്ചു.ഇത് വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. ഉന്നതതലത്തിൽ വീതംവയ്പ് നടത്തിയ ശേഷമാണ് ഊരാളുങ്കൽ പൊതുമരാമത്ത് വകുപ്പ് കരാർ ഏറ്റെടുക്കുന്നത്.
ഊരാളുങ്കലിൻ്റെ കച്ചവടം അവസാനിപ്പിക്കാൻ തക്കം പാർത്ത് ഇരിക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ. കൂളിമാട് പാലത്തിൻ്റെ തകർച്ച ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തന്നെയാണ്. പാലത്തിൻ്റെ തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രി റിയാസ് ഉത്തരവിട്ടത് അതുകൊണ്ടാണ്.
തൻ്റെ വകുപ്പിൽ അമ്മാവൻ്റെ വകുപ്പ് ഇടപെട്ടതിൽ റിയാസിന് വിരോധമുണ്ട്. പാലം തകർന്നയുടൻ തൻ്റെ വകുപ്പിൻെറ വിജിലൻസ് വിഭാഗം അന്വേഷിക്കാൻ മന്ത്രി തീരുമാനിച്ചത് അതുകൊണ്ടാണ്. വിജിലൻസ് ആഭ്യന്തര വകുപ്പിൻ്റെ കീഴിലാണ്. മുതിർന്ന ഡി ജി പിയാണ് വിജിലൻസിൻ്റെ മേധാവി. അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ വിജിലൻസിന് അന്വേഷിക്കാൻ കഴിയില്ല. അതായത് വിജിലൻസ് മേധാവിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പ് മേധാവിയോ ഇക്കാര്യം അറിഞ്ഞിട്ടില്ല.
വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് പാലത്തിൽ പരിശോധന നടത്തിയത്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യു ഡി എഫ് സമരം തീരുമാനിച്ചയുടനെയാണ് പരിശോധന നടത്തിയത്.തുടർന്ന് ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. വിജിലൻസ് ഇൻസ്പെക്ടർ കെ ജയനാണ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ പൊതുമരാമത്ത് വിജിലൻസ് വിഭാഗവും പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.അൻസാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിന് ശേ ഷം റോഡ് ഫണ്ട് ബോർഡും പരിശോധന നടത്തി.
എം.ആർ.അജിത് കുമാറാണ് ഇപ്പോൾ വിജിലൻസ് മേധാവി. സുദേഷ്കുമാറിനെ നീക്കിയാണ് അജിത് കുമാറിനെ വിജിലൻസ് തലപ്പത്ത് എത്തിച്ചത്.സുദേഷ്കുമാർ ആയിരുന്നെങ്കിൽ കൂളി മാവ് പാലത്തിൽ ഇങ്ങനെയൊരു പരിശോധന നടക്കുമായിരുന്നില്ലെന്ന് മന്ത്രി റിയാസ് കരുതുന്നു. സുദേഷ്കുമാർ ടോമിൻ ജെ തച്ചങ്കരിയുടെ ശത്രുവാണെങ്കിലും മുഖ്യമന്ത്രിയുമായി അനുസരണയോടെയാണ് കഴിഞ്ഞിരുന്നത്.
1987 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് സുദേഷ്കുമാർ.
ബിഎസ്എഫ്, ഐ ജിയായി ഷിലോങ്ങിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് നോർത്ത് സോൺ എ ഡി ജി പി യായി നിയമനം ലഭിച്ചത്. ബി എസ് എഫിൽ അടിമവേലക്ക് ധാരാളം ജീവനക്കാരെ കിട്ടും. കേരളത്തിൽ നിയമനം ലഭിക്കുമ്പോൾ പലരും സൂക്ഷിക്കണമെന്ന് അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് നിയമനം ലഭിച്ച് കേരളത്തിലെത്തിയത്. എന്നാൽ ഒരു ക്യാമ്പ് ഫോളോവർ സുദേഷിനെ കുടുക്കി.
കേരളത്തിലെ ഭരണ തലത്തിൽ നിന്ന് സുദേഷ്കുമാറിന് പറയത്തക്ക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. അദ്ദേഹം അതിൽ തൃപ്തനുമാണ്. എന്നാൽ ഗവാസ്കർ എന്ന പോലീസുകാരൻ മാത്രമാണ് അദ്ദേഹത്തിന് വിനയായി തീർന്നത്. കേരളത്തിലെ എല്ലാ ഐ.പി.എസ്. ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് താനും ചെയ്തതെന്ന് സുദേഷ്കുമാർ തനിക്ക് വേണ്ടപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.
എല്ലാ ഐ പി എസുകാരും ക്യാമ്പ് ഫോളോവർമാരെ ഉപയോഗിക്കുന്നുണ്ട്. ഐ.പി.എസുകാരുടെ മക്കളെ സടക്കാൻ കൊണ്ടു പോകുന്നത് ഔദ്യോഗിക വാഹനങ്ങളിൽ പോലീസ് ഡ്രൈവർമാരാണ്. ഐ.പി.എസുകാർക്ക് സർക്കാർ വണ്ടിയിൽ പോയി മദ്യം വാങ്ങി നൽകുന്ന പോലീസുകാരുമുണ്ട്. എന്നിട്ടും തനിക്ക് എതിരെ മാത്രം നടപടി വന്നത് താൻ മലയാളിയല്ലാത്തതു കൊണ്ട് മാത്രമാണെന്ന് സുദേഷ്കുമാറിന് പരിഭവമുണ്ട്.
മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും സുദേഷ് കുമാർ കരുതുന്നു. മകൾക്കെതിരെയുള്ള കേസിൽ നിന്ന് ഊരാനാണ് എ ഡി ജി പി യുടെ ശ്രമം. അങ്ങനെ ഊരിയാൽ മാത്രമേ തനിക്ക് കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളുവെന്ന് എഡിജിപി കരുതുന്നു. സുദേഷ്കുമാർ കേരളം വിടാനാണ് ശ്രമിക്കുന്നത്. പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയായതോടെയാണ് അജിത് കുമാറിനെ വിജിലൻസ് തലപ്പത്ത് എത്തിച്ചത്. സി പി എമ്മുമായി തരക്കേടില്ലാത്ത ബന്ധമാണ് അജിത് കുമാറിനുള്ളത്. എന്നാൽ അജിത് കുമാറിൻെറ അറിവില്ലാതെയാണ് വിജിലൻസ് സംഘം തകർന്ന പാലത്തിൽ എത്തിയത്.
ഊരാളുങ്കൽ സഹകരണ സൊെസെറ്റിയാണ് പാലം നിർമ്മിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റി സി പി എമ്മിൻ്റെ സ്വന്തം സ്ഥാപനമാണ്. അവർക്ക് ഒരു പാളിച്ച സംഭവിക്കുമ്പോൾ വിജിലൻസിന് അന്വേഷിക്കാൻ എന്താണിത്ര ധൃതി എന്നാണ് റിയാസ് മന്ത്രിയുടെ ചോദ്യം. മാത്രവുമല്ല സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് കണ്ടത്തലുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിലും മുഹമ്മദ് റിയാസിന് കടുത്ത അമർഷമുണ്ട്. ഇലക്ഷൻ തിരക്കുകൾ കഴിഞ്ഞാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് റിയാസിൻ്റ തീരുമാനം.
സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകർ എന്നിവരുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തരത്തിലുള്ള ആരോപണങ്ങളിൽ വിജിലൻസ് ബ്യൂറോ അന്വേഷണം/എൻക്വയറി നടത്തുന്നു.
പി സി ആക്ട് 1988ൽ നിർവചിച്ചിരിക്കുന്ന രീതിയിലുള്ള പൊതു സേവകരുടെ ക്രിമിനൽ പെരുമാറ്റം.
പൊതു സേവകരുടെ സത്യസന്ധരഹിതമായ അല്ലെങ്കിൽ മാന്യമല്ലാത്ത പെരുമാറ്റം അല്ലെങ്കിൽ അധികാര ദുർവിനിയോഗം.
കൃത്യവിലോപം അല്ലെങ്കിൽ അശ്രദ്ധ.
5,00,000 രൂപയിൽ കൂടുതലുള്ള പൊതുമുതലിന്റെ ദുരുപയോഗം.
വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിക്കൽ.
പൊതുപണമോ സ്വത്തുവകകളോ ദുരുപയോഗം ചെയ്യുക.
അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
വിജിലിൻസ് കേസുകളിലുള്ള അന്വേഷണം കൂടാതെ വിജിലൻസ് എൻക്വയറികൾ, ത്വരിതാന്വേഷണങ്ങൾ, രഹസ്യമായ പരിശോധനകൾ, മിന്നൽ പരിശോധനകൾ എന്നിവയും ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ബ്യൂറോ ശേഖരിക്കാറുണ്ട്.
വിജിലൻസ് എൻക്വയറികൾ/രഹസ്യ വിവരശേഖരണം/മിന്നൽ പരിശോധന എന്നിവയിലൂടെ പൊതു സേവകനെതിരെ പ്രഥമ ദൃഷ്ട്യ പെരുമാറ്റ ദൂഷ്യം ഉണ്ടെന്ന് തെളിഞ്ഞാലോ പൊതുപ്രവർത്തകൻ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന വിവരം ലഭിച്ചാലോ വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ പി സി ആക്ട് 1988 പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ലഭ്യമായ തെളിവുകൾ പരിശോധിച്ച ശേഷം ബ്യൂറോ ഡയറക്ടറുടെ അനുമതിയോടെ യൂണിറ്റ് ഓഫീസുകളാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
അഴിമതിക്കാരെ കുടുക്കുന്ന കേസുകളിൽ സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യാൻ യൂണിറ്റ് ഓഫീസുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. പി സി ആക്ട് 1988 പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനുമായി, യൂണിറ്റ് ഓഫീസുകളും യൂണിറ്റ്, റേഞ്ച് യൂണിറ്റ്, ഡയറക്ടറേറ്റും പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്രിമിനൽ പ്രൊസീഡിയർ 1973-ലെ സെക്ഷൻ 2 ലെ ചട്ടങ്ങൾ പ്രകാരം വിജിലൻസ് പോലീസ് സ്റേ്റഷനുകളായി നോട്ടിഫൈ ചെയ്തിട്ടുണ്ട്.
ലഭ്യമാകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാരാണ് വിജിലൻസ് എൻക്വയറിക്ക് ഉത്തരവിടുന്നത്. ബ്യൂറോ സ്വന്തമായി വിജിലൻസ് എൻക്വയറികൾ ആരംഭിക്കാറില്ല.എന്നാൽ സർക്കാരിൻ്റെ അനുമതിയില്ലാതെയാണ് പാലത്തിൽ പരിശോധന നടത്തിയത്. വിജിലൻസ് എൻക്വയറികളെ കൂടാതെ സർക്കാരിന്റെ ആവശ്യപ്രകാരമോ സ്വന്തം നിലയിലോ ഈ ബ്യൂറോ രഹസ്യാന്വേഷണങ്ങൾ നടത്താറുണ്ട്. അഴിമതിയിലൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വത്ത് സമ്പാദിക്കുന്നു എന്ന ആരോപണങ്ങളുടെ പുറത്താണ് പ്രധാനമായും രഹസ്യാന്വേഷണങ്ങൾ നടക്കുന്നത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേയ്ക്ക് ലഭ്യമാകുന്ന വിവരത്തിന്മേൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നറിയുന്നതിലേയ്ക്കായി ബ്യൂറോ ഒരു പ്രാഥമിക അന്വേഷണം നടത്താറുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് എൻക്വയറി / ത്വരിതാന്വേഷണം / മിന്നൽ പരിശോധന / രഹസ്യാന്വേഷണം / ഡിസ്ക്രീറ്റ് എൻക്വയറി എന്നിവ ഉൾപ്പെടുന്നു.
പ്രാഥമിക അന്വേഷണത്തിൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നതായി വെളിവാകുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട വിജിലൻസ് കോടതിയിലേയ്ക്ക് അറിയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അന്വേഷിക്കേണ്ട വിജിലൻസാണ് ഇപ്പോൾ റിയാസിൻ്റെ കണ്ണിലെ നോട്ടപുള്ളിയായിരിക്കുന്നത്. ഏതായാലും വിജിലൻസിന് പണി കിട്ടിയെന്ന് പറയാം.
https://www.facebook.com/Malayalivartha