അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ ടോയ്‌ലറ്റിൽ തടഞ്ഞ് നിർത്തി ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി

പെൺകുട്ടികളുടെ മാത്രം സ്‌ക്കൂളായ കോട്ടൺഹില്ലിൽ. യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ വിദ്യാർത്ഥിനികളെ തിരിച്ചറിയാൻ ഇതുവരെ സാധിക്കാത്തതിനാൽ പൊലീസ് നാളെ സ്കൂളിൽ തിരിച്ചറിയൽ പരേഡ് നടത്തും.
പരിക്കേറ്റ വിദ്യാർത്ഥിനികളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് ഇത് സംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ഉച്ചഭക്ഷണത്തിന് ശേഷം ടോയ്‌ലറ്റിലേക്ക് പോയ അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വച്ച് മുതിർന്ന കുട്ടികൾ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്.
കളർ ഡ്രസിൽ മാസ്‌ക്ക് ധരിച്ച ചേച്ചിമാരാണ് തങ്ങളെ ഭയപ്പെടുത്തിയതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. ഇതോടെ യു.പി വിഭാഗത്തിലെ അദ്ധ്യാപകർ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തി അദ്ധ്യപകരോട് വിവരം പറഞ്ഞു. തുടർന്ന് റാഗിംഗിന് വിധേയരായ കുട്ടികളെ ഹയർ സെക്കൻഡറി ക്ലാസുകളിലെത്തിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മാസ്‌ക്ക് ധരിച്ചിരുന്നതിനാലാണ് മുഖം തിരിച്ചറിയാൻ കഴിയാതത്തതെന്നാണ് വിവരം. പുതിയ ബ്ളോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന ചെറിയ ക്ളാസിലെ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നതായി രക്ഷിതാക്കൾ പറയുന്നു. എന്നാൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha