അങ്ങനെ സര്‍വ്വാധികാരവും പിണറായി കയ്യാളണ്ട ബോംബ് പൊട്ടിച്ച് സിപിഐ ലോകായുക്തയില്‍ കൂട്ടയടി ഗവര്‍ണര്‍ക്ക് പിന്നാലെ കാനവും

ലോകായുക്ത നിയമഭേഗദതിയില്‍ ഗവര്‍ണര്‍ യുദ്ധം പ്രഖ്യാപിച്ചതോടെ അവസരം മുതലെടുത്ത് സിപിഐയും. ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന താക്കീതാണ് സി.പി.എമ്മിന് സിപിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സി.പി.ഐ. ഇക്കാര്യം സി.പി.എം നേതൃത്വത്തെ വളരെ ഗൗരവത്തോടെ തന്നെ അറിയിക്കും. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടിയായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഇത് പരസ്യമായി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വേണ്ടത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഈ മാസം 22 മുതല്‍ നിയമസഭ കൂടി ലോകായുക്ത നിയമ ഭേദഗതിക്ക് അന്തിമ അനുമതി നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് തങ്ങളുടെ നിലപാട് കടുപ്പിച്ച് സി.പി.ഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഇതില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായിരുന്നില്ല. തുടര്‍ന്ന് ഇത് അടിയന്തര നിയമസഭകൂടി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് തന്നെയാണ്. അതു തന്നെയാണ് സിപിഐയ്ക്കും പ്രശ്‌നം. ജൂണ്‍ 27 മുതല്‍ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സഭയില്‍ അവതരിപ്പിച്ചിരുന്നില്ല. ഇതോടെ, ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനു മുന്‍പുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയുണ്ടാവുകയായിരുന്നു. ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കുന്നതിനു മുന്‍പ് മന്ത്രിമാര്‍ക്കെതിരെ ലോകായുക്ത വിധിയുണ്ടായാല്‍ രാജിവയ്‌ക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകും.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു രാജിവയ്‌ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമന കേസില്‍ അഴിമതി കാണിച്ച ജലീല്‍ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു ആ വിധി. ജലീലിനു രാജിവയ്‌ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങള്‍ കവരുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം. മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട അധികാരി മുഖ്യമന്ത്രിയാണ്. ഈ ഭാഗത്താണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയില്‍ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി.
നിയമസഭ ചേരാത്ത സാഹചര്യത്തില്‍, പുതിയ നിയമനിര്‍മാണം നടത്താനോ നിലവിലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213–ാം അനുഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്. ഇതു ഗവര്‍ണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങും. അടുത്ത സഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേര്‍ന്നു 42 ദിവസത്തിനകം ഓര്‍ഡിനന്‍സുകള്‍ ബില്ലായി കൊണ്ടുവന്നില്ലെങ്കില്‍ അസാധുവാകും. ഇതൊഴിവാക്കാനാണ് ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ പുതുക്കുന്നത്.
അതേസമയം, ഓര്‍!ഡിനന്‍സുകള്‍ പുതുക്കാനുള്ള നീക്കത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്നു ഗവര്‍ണര്‍ പ്രതികരിച്ചു. ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണം. വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നില്ല. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്കു വിസിറ്റര്‍ പദവി നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ സമിതിയുടെ ശുപാര്‍ശ കണ്ടിട്ടില്ല. കാണാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും സിപിഐയും ഗവര്‍ണറും ഒരു പോലെ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പിണറായി വെട്ടിലായിരിക്കുകയാണ്
https://www.facebook.com/Malayalivartha


























