അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നു: കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി:- ഷോൺ ജോർജ്ജിന് കുരുക്കായി വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്:- ലിസ്റ്റിൽ മഞ്ജു വാര്യർ മുതൽ ടി ബി മിനി വരെ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനേത്തുടര്‍ന്നാണ് റെയ്ഡ്.
കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
രാവിലെ 9 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. നിരവധി തവണ പിസി ജോര്‍ജ് അതിജീവിതയെ അധിക്ഷേപിക്കുകയുമുണ്ടായിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ്.
മഞ്ജു വാര്യര്‍ മുതല്‍ ഐജി ബി സന്ധ്യ അടക്കമുളളവരുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണ് ഈ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിലേക്ക് ആ സ്‌ക്രീന്‍ഷോട്ട് എത്തിയത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണ് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയം യൂണിറ്റിന്റെ ഈ പരിശോധന. ഈരാറ്റുപേട്ടയിലെ ഈ വീട്ടില്‍ തന്നെയാണ് പിസി ജോര്‍ജും താമസിക്കുന്നത്. നടിക്കെതിരെ നടന്ന വ്യാജ സൈബര്‍ പ്രചാരണത്തിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് ക്രൈംബ്രാഞ്ച് ശ്രമം.
അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചിരുന്നത്. സിനിമാ രംഗത്തുളളവരും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടക്കമുളളവരുടെ പേരുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടരക്കര, ലിബര്‍ട്ടി ബഷീര്‍, ടിബി മിനി, നേരത്തെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചിരുന്ന ബി സന്ധ്യ എന്നിവരുടെ പേരുകള്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടിലുണ്ട്.
കൂടാതെ മാധ്യമപ്രവര്‍ത്തകരായ പ്രമോദ് രാമന്‍, എംവി നികേഷ് കുമാര്‍, സ്മൃതി പരുത്തിക്കാട് എന്നീ മാധ്യമപ്രവര്‍ത്തകരുടെ പേരുകളും വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര കൊച്ചി സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ബൈജു കൊട്ടാരക്കരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























