എട്ട് മണിക്കും 8.45നും ഇടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നത്... ഞാന്‍ ഇന്നേ ദിവസം വീടിന് പുറത്ത് പോയിട്ടില്ല- 2019ൽ ഷോൺ ജോർജ് പോലീസിന് നൽകിയ പരാതി പുറത്ത്

ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഫോൺ കാണാതായതുമായി ബന്ധപ്പെട്ട് 2019ൽ ഷോൺ ജോർജ് പോലീസിന് നൽകിയ പരാതി പുറത്ത്. ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് ഫോണ്‍ 2019 നവംബര്‍ 25ന് നഷ്ടപ്പെട്ടെന്നാണ് പരാതിയില്‍ ഷോണ്‍ പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ വാട്സ് ആപ് സന്ദേശം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഫോണിനായി ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരാതിയുടെ പകർപ്പ് പുറത്തുവന്നിരിക്കുന്നത്.
'ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് മൊബൈല്‍ ഫോണ്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ നഷ്ടപ്പെട്ടിരിക്കുന്നു. എട്ടു മണിക്കും 8.45നും ഇടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇന്നേ ദിവസം വീടിന് പുറത്തു പോയിട്ടില്ല. എന്റെ പരാതി സ്വീകരിച്ച് ഫോണ്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു', എന്നാണ് കോട്ടയം എസ്പിക്ക് നൽകിയ പരാതിയിൽ ഷോൺ പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. നിരവധി തവണ പിസി ജോര്‍ജ് അതിജീവിതയെ അധിക്ഷേപിക്കുകയുമുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ്. മഞ്ജു വാര്യര്‍ മുതല്‍ ഐജി ബി സന്ധ്യ അടക്കമുളളവരുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണ് ഈ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിലേക്ക് ആ സ്‌ക്രീന്‍ഷോട്ട് എത്തിയത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണ് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയം യൂണിറ്റിന്റെ ഈ പരിശോധന. ഈരാറ്റുപേട്ടയിലെ ഈ വീട്ടില്‍ തന്നെയാണ് പിസി ജോര്‍ജും താമസിക്കുന്നത്. നടിക്കെതിരെ നടന്ന വ്യാജ സൈബര്‍ പ്രചാരണത്തിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് ക്രൈംബ്രാഞ്ച് ശ്രമം. അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചിരുന്നത്.
സിനിമാ രംഗത്തുളളവരും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടക്കമുളളവരുടെ പേരുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടരക്കര, ലിബര്‍ട്ടി ബഷീര്‍, ടിബി മിനി, നേരത്തെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചിരുന്ന ബി സന്ധ്യ എന്നിവരുടെ പേരുകള്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടിലുണ്ട്.
https://www.facebook.com/Malayalivartha


























