ആംബുലൻസ് സർവീസിന്‍റെ മറവിൽ മയക്ക് മരുന്ന് കടത്ത്, എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതി വാഹന പരിശോധനയിൽ പിടിയിൽ

കൊല്ലത്ത് ആംബുലൻസ് സർവീസിന്‍റെ മറവിൽ മയക്ക് മരുന്ന് കടത്തിയ കൊലക്കേസ് പ്രതി പിടിയിൽ. ഓപ്പറേഷൻ ദൂതിന്‍റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൊലക്കേസ് പ്രതി കരിക്കോട് സ്വദേശി അഖിൽ എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്. ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായിട്ടാണ് ഇയാളെ പിടികൂടിയത്.
5.38 ഗ്രാം എം ഡി എം എയും, 15 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ജില്ലയിലേക്ക് മയക്ക് മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഖിലെന്ന് എക്സ്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ബി വിഷ്ണു പറഞ്ഞു. കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതിൽ നിന്നും ഇയാൾ എംഡിഎംഎ വിൽപ്പനയിലേക്ക് മാറുകയായിരുന്നു.
ആംബുലൻസ് ഡ്രൈവറായതിനാൽ ഇയാൾ ആംബുലൻസിലും, കൊറിയർ സർവീസ് വഴിയുമാണ് മയക്ക് മരുന്നുകൾ കടത്തികൊണ്ടിരിക്കുന്നതെന്ന് എക്സ്സൈസ് പറഞ്ഞു. കുറെ നാളുകളായി എക്സ്സൈസ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.നിരവധി കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ ഒരു കൊലപാതക കേസിൽ വിചാരണ നേരിടുകയാണ്. 2021 ൽ കൊട്ടാരക്കരയിൽ ഇരുവിഭാഗം ആംബുലൻ ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർത്തിലുണ്ടായ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് അഖിൽ.
https://www.facebook.com/Malayalivartha


























