കേരളത്തിൽ ഇനി തീവ്രമഴ! പ്രളയക്കെടുതിയിൽ 50 പേർ മരിച്ചു! ജാഗ്രത... കനത്ത നാശനഷ്ടം വിതച്ച് മഴ

സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ 26ാം തിയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് പടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തമായതും അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന ഉന്നത മർദ മേഖല ദുർബലമായതുമാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കാനുള്ള കാരണം. വെള്ളിയാഴ്ച വരെ വ്യാപക മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 5 സെന്റി മീറ്റർ വീതവും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതവുമാണ് ഉയർത്തിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിനു തടസമില്ല. കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കേ ഇന്ത്യയിൽ മഴ കനത്ത നാശനഷ്ടം വിതയ്‌ക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പെയ്യുന്ന മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നിരിക്കുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴ തുടരും.
ഒഡിഷയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 13 ജില്ലകളിലായി ഒൻപത് ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം ബാധിച്ചത്. 150 ലേറെ ഗ്രാമങ്ങളിൽ വെള്ളം കയറി. മദ്ധ്യപ്രദേശിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. സംസ്ഥാനത്തിലൂടെ ഒഴുകുന്ന പ്രധാന നദികളായ നർമദ, ചമ്പാൽ, ഷിപ്ര കരകവിഞ്ഞു. സംസ്ഥാനത്ത് 27 ഡാമുകൾ തുറന്നിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട, ജൽവാർ തുടങ്ങിയ മേഖലകളിലും പ്രളയം രൂക്ഷമാവുകയാണ്.
ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. 'മദ്ധ്യപ്രദേശിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായ കനത്ത മഴ തുടരുകയാണ്. ഭോപ്പാൽ, ഗുണ, റെയ്‌സൻ, സാഗർ, ജബൽപൂർ എന്നിവയുൾപ്പെടെ പല ജില്ലകളിലും നിർത്താതെ മഴ പെയ്യുകയാണ്.
കനത്ത മഴയിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം'- ചൗഹാൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























