ബില്ല് നിമയമാകണമെങ്കിൽ താൻ കൂടി വിചാരിക്കണം! സർക്കാരിനെ വെള്ളം കുടിപ്പിച്ച് ഗവർണർ... കണ്ണൂരിൽ സ്വജന പക്ഷപാതം'; ആഞ്ഞടിച്ച് ഗവർണർ

സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടിൽ നിര്‍ത്തിയാണ് നീക്കങ്ങള്‍. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരിൽ നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മിപ്പിച്ചു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഗവർണറുടെ പ്രതികരണം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു.
ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ കയ്യിൽ അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്ന് വിസി നിയമന ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവർണർ മറുപടി നൽകി. പ്രിയ വർഗീസിന്റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂ എന്ന് മറുപടി നൽകിയ ഗവർണർ തുടർനടപടികളുടെ സൂചന നൽകി.
അതേസമയം വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിസിയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും. ഈ മാസം 22ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരുങ്ങുന്നുവെന്ന് സൂചന നല്‍കുന്നതാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കുന്നതു കൂടാതെ സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍.
സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായ പ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും.
https://www.facebook.com/Malayalivartha
























