യുദ്ധത്തിന് തുടക്കമിട്ട് ഗവര്‍ണര്‍; വിവരമില്ലാത്തവരെ അധികാരം കയ്യാളാന്‍ അനുവദിക്കില്ല കേന്ദ്രത്തിന് പുറമേ കോണ്‍ഗ്രസും യുദ്ധക്കളത്തിലിറങ്ങി..

ഗവര്‍ണര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎമ്മും ഇടതുമുന്നണിയും. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആ യുദ്ധ പ്രഖ്യാപനം നടത്തിയത്. ഗവര്‍ണറും സര്‍ക്കാരും രണ്ടുപക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. വി.സിക്കെതിരെ ഗവര്‍ണര്‍ പറഞ്ഞത് മ്ലേച്ഛമായ പദങ്ങളെന്ന് പറഞ്ഞ് ഇ.പി.ജയരാജനും രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന ചേരിതിരിവാണ് ഗവര്‍ണറിന്റെയും സര്‍ക്കാരിന്റെയും കാര്യത്തിലുള്ളതെന്ന വ്യാഖ്യാനമാണ് കോടിയേരിയുടേത്. ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുളള ശ്രമമാണ് നടത്തുന്നതെന്നും. ഭരണഘടന വ്യവസ്ഥകള്‍ പരിശോധിക്കാനും ആസ്വദിക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍ ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുന്നത് വഴിതെറ്റലാണെന്നും. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ഗവര്‍ണറെ വെല്ലിവിളിച്ചിരിക്കുന്നത്.
എന്നാല്‍ പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഗവര്‍ണര്‍ ഇന്ന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സര്‍വകലാശാലകള്‍ ഭരിക്കുന്നത് വിവരമില്ലാത്തവരാണെന്നാണ് ഗവര്‍ണര്‍ ഇന്ന് പറഞ്ഞതിന്റെ പൊരുള്‍. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം തകരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയിലെ നിയമനങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചിലരുടെ അനന്തരവന്‍, ഭാര്യ സഹോദരന്‍ എന്നിവരാണ് നിയമനം നേടുന്നത്. മികച്ചവര്‍ വിട്ടു നിന്നാല്‍ വിവരമില്ലാത്തവര്‍ അധികാരം നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീ അരബിന്ദോ ജന്‍മവാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
അതേസമയം സര്‍വകലാശാലകളിലെ അധ്യാപകനിയമനം അട്ടിമറിക്കാനാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ഗവര്‍ണറും സര്‍ക്കാരുമായി മുമ്പ് ധാരണയുണ്ടായിരുന്നെന്ന കാര്യവും വി.ഡി.സതീശന്‍ ഓര്‍മിപ്പിച്ചു. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമോയെന്നകാര്യം സംശയമാണ്.
മാത്രമല്ല സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ ഘടന ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരുന്നതും, നിയമ വിരുദ്ധവുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഗവര്‍ണറുടെ പ്രതിനിധിയും കമ്മിറ്റിയിലുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുള്ളവരെ മാത്രമേ ഇടതു സര്‍ക്കാര്‍ വി.സിമാരായി നിയമിക്കൂ എന്നും മന്ത്രി ആര്‍.ബിന്ദു.
സെര്‍ച്ച് കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തുന്നതും കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനപ്രകാരം സമര്‍പ്പിക്കുന്ന പാനലില്‍ നിന്നൊരാളെ ഗവര്‍ണര്‍ വി.സിയായി നിയമിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമായ സര്‍വകലാശാലാ ഭേദഗതി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചപ്പോഴാണ് പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥ് തടസവാദമുന്നയിച്ചത്. കമ്മിറ്റിയിലെ ഓരോ അംഗത്തിനും വെവ്വേറെ പേരുകള്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കാമെന്നതാണ് നിലവിലെ വ്യവസ്ഥ. ഇത് മാറ്റിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരമുള്ള മൂന്നംഗ പാനലില്‍ നിന്നൊരാളെ വി.സിയായി നിയമിക്കണമെന്ന വ്യവസ്ഥ വന്നത്. ചാന്‍സലറുടെ അധികാരം പരിമിതപ്പെടുത്തി, സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ കൊണ്ടുവരാനാണ് ശ്രമമെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായ നിയമമാണിത്. കേന്ദ്രനിയമത്തിന് വിരുദ്ധമായൊരു നിയമം സംസ്ഥാനത്തുണ്ടായാല്‍ കേന്ദ്രനിയമമാകും നിലനില്‍ക്കുക. ഇത് കോടതിയുടെ മുന്നിലെത്തിയാല്‍ പരാജയപ്പെടുമെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍, യു.ജി.സി നിബന്ധനപ്രകാരം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രാഗല്‍ഭ്യമുള്ളയാളും ബന്ധപ്പെട്ട സര്‍വകലാശാലയുമായോ, അഫിലിയേറ്റ് ചെയ്ത കോളേജുകളുമായോ ബന്ധമില്ലാത്തയാളും കമ്മിറ്റിയില്‍ അംഗമാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണമെത്രയെന്നോ മറ്റ് ആരൊക്കെ വേണമെന്നോ സംബന്ധിച്ച് യു.ജി.സി നിബന്ധനയില്‍ പറയുന്നില്ല. സമവര്‍ത്തിത പട്ടികയിലാണെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ കീഴിലെ നിയമമനുസരിച്ചും സാമ്പത്തിക സഹായമനുസരിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി സ്വന്തമായി നിയമനിര്‍മാണം നടത്താനാകും. ചാന്‍സലറുടെ വിവേചനാധികാരം കുറയ്ക്കുന്ന ബില്ലാണെന്ന വ്യാഖ്യാനവും നിലനില്‍ക്കില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രാഗല്‍ഭ്യമുള്ളവരെ സമിതിയിലുള്‍പ്പെടുത്തിയാല്‍ വി.സിമാരായി പ്രഗല്‍ഭരെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.സുപ്രീംകോടതി ഉത്തരവിന്റെ കൂടിയടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിര്‍മാണത്തിന് സംസ്ഥാനം മുതിരുന്നതെന്ന് നിയമമന്ത്രി പി. രാജീവ് വാദിച്ചു. വിഷ്ണുനാഥിന്റെ തടസവാദം സ്പീക്കര്‍ തള്ളി.
https://www.facebook.com/Malayalivartha
























