ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തിയത് 17കാരനായ മകൻ ഓൺലൈൻ റമ്മി കളിച്ച് വരുത്തിയ കടം തീർക്കാൻ: പ്രവാസി ഭർത്താവ് മാസ ചിലവിന് അയക്കുന്നത് 8,000 രൂപ മാത്രം: ബാദ്ധ്യത തീർക്കാൻ ബ്‌ളേഡ് കമ്പനികളിൽ നിന്ന് വായ്പ്പ വരെ...

കിഴൂരിലെ കൂടത്തായി മോഡല്‍ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യെ മകൾ ഇന്ദുലേഖ കൊലപ്പെടുത്തിയത് 17കാരനായ മകൻ ഓൺലൈൻ റമ്മി കളിച്ച് വരുത്തിയ കടം തീർക്കാൻ. മകന്റെ ഫോണിൽ ചില ഓൺലൈൻ ആപ്പുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകൾ ഇന്ദുലേഖയിൽ നിന്നും മകൻ വാങ്ങിയിരുന്നതായി സംശയമുണ്ട്. അതുകൊണ്ടു മാത്രം എട്ട് ലക്ഷം രൂപയുടെ കടം ഉണ്ടാകില്ലെന്ന് പോലീസ് പറയുന്നു.
ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. മകനാണോ അമ്മ ഇന്ദുലേഖയാണോ റമ്മി കളിച്ചത് എന്നതിലും വ്യക്തത വരാനുണ്ട്. ഭർത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുച്ചെലവുകൾക്കുൾപ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീർക്കാൻ ബ്‌ളേഡ് കമ്പനികളിൽ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്.
കേസിൽ വഴിത്തിരിവായത് കൊല്ലാനുള്ള മാരക വിഷത്തെക്കുറിച്ച് ഇന്ദുലേഖ മൊബൈലിൽ നടത്തിയ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയായിരുന്നു. മാരക വിഷമേത്? ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയായിരുന്നു സെർച്ചുകൾ. ഇതേ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ പതറിപോയ ഇന്ദുലേഖയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.അമ്മയെ കൊല്ലാൻ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാൻ ഇന്ദുലേഖ മകനെ എൽപ്പിച്ചിരുന്നു. ഇക്കാര്യം മകൻ മുത്തച്ഛനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പൊലീസ് നടത്തിയ തെളിവെടുപ്പിൽ രുക്മിണിക്ക് വിഷം നൽകാൻ ഉപയോഗിച്ച പാത്രങ്ങളും വിഷപ്പായ്ക്കറ്റും കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രുക്മിണി മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഇന്ദുലേഖ തന്നെയാണ് രുക്മിണിയെ 19ന് രാവിലെ കുന്നംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചത്. ഗ്‌ളൂക്കോസ് നൽകിയശേഷം വീട്ടിലെത്തിച്ചു. നില വഷളായതോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മഞ്ഞപ്പിത്തവും ഭക്ഷ്യ വിഷബാധയുമുണ്ടെന്നാണ് ഇന്ദുലേഖ പറഞ്ഞത്. പരിശോധനയിൽ വിഷാംശം കണ്ടെത്തിയതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് രുക്മിണിയെ പ്രവേശിപ്പിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പിതാവ് ചന്ദ്രൻ ചായയിലെ രുചി വ്യത്യാസത്തെക്കുറിച്ചും ഭാര്യയുടെ മരണത്തിൽ മകളെ സംശയിക്കുന്നതായും പറഞ്ഞത്.
ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ് ചന്ദ്രൻ. രുക്മിണി കുന്നംകുളത്ത് സ്വകാര്യ ബിസ്‌കറ്റ് കമ്പനിയിൽ ജോലിക്ക് പോയിരുന്നു. ഇന്ദുലേഖയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇവർ മൂന്ന് പേരും ചന്ദ്രനും രുക്മിണിക്കുമൊപ്പമായിരുന്നു താമസം. വിദേശത്ത് ജോലിയുള്ള ഭർത്താവ് കഴിഞ്ഞ 17ന് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭർത്താവ് ആഭരണത്തെക്കുറിച്ച് ചോദിക്കുമെന്നും അത് കുടുംബപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഇന്ദുലേഖ ഭയപ്പെട്ടിരുന്നു. സ്വത്ത് കിട്ടിയിൽ അതിലൊരുഭാഗം വിറ്റ് ബാദ്ധ്യത തീർക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനായി മാതാപിതാക്കളുടെ പേരിലുള്ള വീടിനും 14 സെന്റ് സ്ഥലത്തിനുമായി വഴക്കിട്ടിരുന്നെങ്കിലും തങ്ങളുടെ കാലശേഷമേ നൽകൂ എന്നായിരുന്നു അവരുടെ നിലപാട്. സ്വത്ത് നേരത്തെ കിട്ടുന്നതിനുവേണ്ടിയായിരുന്നു കടുംകൈ. രണ്ട് പെൺമക്കളിൽ മൂത്തവളായ ഇന്ദുലേഖയ്ക്ക് സ്വത്ത് നൽകാമെന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നതായാണ് വിവരം.
അതേ സമയം ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം അറിഞ്ഞിരുന്നതെന്ന് നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ വീട്ടില്‍ കുഴപ്പങ്ങളൊന്നും കണ്ടിട്ടില്ല. ഇന്ദുലേഖയുടെ കടബാധ്യതയെക്കുറിച്ചും അറിയില്ല. ഇന്ദുലേഖ കുഴപ്പമൊന്നും ഇല്ലാത്ത ആളാണ്. ജോലിക്കൊന്നും പോകുന്നില്ല. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രുക്മിണിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. പോലീസ് കണ്ടെത്തിയപ്പോളാണ് ഇത് കൊലപാതകമാണെന്ന് എല്ലാവരും അറിയുന്നതെന്നും സമീപ വാസി പറഞ്ഞു.
അസുഖബാധയെ തുടര്‍ന്നുള്ള സാധാരണ മരണമാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. ആര്‍ക്കും ഇവരുടെ മരണത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അസുഖ ബാധിതയായ അമ്മയെ പരിചരിക്കുന്ന മകൾ, എന്ന രീതിയിൽ തന്നെയായിരുന്നു ഇന്ദുലേഖയെ കുറിച്ച് എല്ലാവരും കരുതിയിരുന്നത്. രുക്മിണിയുടെ മരണം കൊലപാതകമെന്ന് അറിഞ്ഞതിനെ ഞെട്ടലിലാണ് കിഴൂര്‍ നിവാസികള്‍.
https://www.facebook.com/Malayalivartha
























