നഗരസഭ പ്രവർത്തനാനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരില്‍ വെച്ച് കണ്ടെത്തി പോലീസ്: നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും, ഭാര്യയും നാട് വിട്ടതെന്ന് ആരോപിച്ച് തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി

ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പ്രവർത്തനാനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് നാടുവിട്ട ദമ്പതികളായ രാജ് കബീറിനേയും ഭാര്യ ശ്രീവിദ്യയയേും കോയമ്പത്തൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. രാജ് കബീറിന്‍റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്.
ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു. ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ പോയത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നുണ്ട്
രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. പണി തീരുന്ന ഫർണിച്ചറുകള്‍ ഇറക്കി വെക്കാന്‍ 2018 ല്‍ സ്ഥാപനത്തിന് മുന്നില്‍ ഷീറ്റിട്ടിരുന്നു. ഇതാണ് നഗരസഭയുമായുള്ള ഉടക്കിന് പിന്നീട് കാരണമായത്. ഇത് അനധികൃത നിർമാണമാണെന്നും പിഴയായി നാല് ലക്ഷത്തി പതിനേഴായിരം രൂപ അടക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയിലായിരുന്നതിനാല്‍ പിഴ അടക്കാന്‍ സാധിച്ചില്ല. ഇതോടെ ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ രാജ് കബീർ ഹൈക്കോടതിയില്‍ പോയതോടെ പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്ന ഉത്തരവ് കരസ്ഥമാക്കി. എന്നാല്‍ അതിന് ശേഷവും നഗരസഭ സ്ഥാപനം തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നാണ് രജ് കബീർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്ന് ഗുരുത ആരോപണവുമായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ആരോപിച്ചു. സ്ഥാപനത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്. ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തിൽ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി പറയുന്നു.
https://www.facebook.com/Malayalivartha
























