‘ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു, നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത', കെ.എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്മാനാണ് ഹർജി നൽകിയത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നത് പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നു തന്നെയാണ് ഹർജിയിൽ ബഷീറിൻറെ കുടുംബം ആവശ്യപ്പെടുന്നത്.ബഷീറിന്റെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്.
‘ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിത്’ എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
‘ശ്രീറാം വെങ്കിട്ടരാമനേയും സുഹൃത്തായ വഫയേയും കവടിയാർ കഫേ കോഫി ഡേ ഔട്ട്‌ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബൈൽ കൈവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല. ഇതിന്റെ വിരോധം ബഷീറിനോട് പ്രതിക്ക് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ സുഹൃത്തായ വഫയുടെ വോക്സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവേ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പോലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്‌ക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിത്. ഇതിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും നടത്തിയ വ്യാപക പ്രതിഷേധത്തിനൊടുവിലാണ് സർക്കാർ ശ്രീറാമിന്റെ നിയമനം പിൻവലിച്ചത്.
https://www.facebook.com/Malayalivartha
























