കന്നിയമ്മാള്‍ വധം... ഭര്‍ത്താവ് മാരിയപ്പന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും, പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം, പിഴ തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്. കെ നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാള്‍ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും തലസ്ഥാന ജില്ലാ കോടതി ശിക്ഷ വിധിച്ചു.
കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭര്‍ത്താവ് മാരിയപ്പനെയാണ് (45) തിരുവനന്തപുരംആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.
പിഴ തുക ഈടാകുന്ന പക്ഷം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.കേസിന്റെ വിചാരണ പൂര്‍ത്തിയായത് 24 ദിവസം കൊണ്ടാണ്.സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മാരിയപ്പന്‍ കന്നിയമ്മയെ വെട്ടിക്കൊന്നെന്നാണ് കേസ്. ഇന്ത്യന്‍ തെളിവു നിയമത്തിലെ ലാസ്റ്റ് സീന്‍ തിയറി (കൊല്ലപ്പെട്ടയാളിനൊപ്പം അവസാനമായി കാണപ്പെട്ട പ്രതിയിലേക്ക് സംശയം നീളുന്ന സിദ്ധാന്തം) ,കൃത്യ സ്ഥലത്ത് കണ്ട രക്തക്കറയില്‍ കണ്ട പ്രതിയുടെ കാല്‍പാദ ഫോറന്‍സിക് റിപ്പോര്‍ട്ട് , കൃത്യത്തിന് ശേഷം പ്രതിയുടെ ഒളിവില്‍ പോകല്‍ എന്നിവ വിചാരണക്കൊടുവില്‍ കോടതി തെളിവു മൂല്യം വിലയിരുത്തിയതില്‍ നിര്‍ണ്ണായകയമായി.
2018 സെപ്റ്റംബര്‍ 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയേറ്ററില്‍ സ്വാമി - 2 സിനിമ കാണാന്‍ പോയിരുന്നു. സിനിമ തീയേറ്ററില്‍ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന്‍ വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെല്‍വേലിയ്ക്ക് പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോര്‍ട്ട് പോലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.
നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠന്‍ സംഭവദിവസം രാത്രി 11. 30 മണിയക്ക് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്.
വിവാഹിതനായി മറ്റെരിടത്ത് താമസിച്ചിരുന്ന മൂത്തമകന്‍ ഗണേശിനോട് കന്നിയമ്മാള്‍ പലപ്പോഴും മാരിയപ്പന്‍ തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിയക്കുന്നതായി പറഞ്ഞിട്ടുണ്ടായിരുന്നു.സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകള്‍ നിലയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി കന്നിയമ്മാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ വീട്ടുടമസ്ഥരായ മോഹന്‍കുമാറും, ഭാര്യ രമണിയും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കണിയമ്മാളിന്റെ മൃതദേഹത്തിന് സമീപം രക്തത്തില്‍ കണ്ട കാല്‍പ്പാടുകള്‍ മാരിയപ്പന്റേതാണന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസ്സില്‍ നിര്‍ണ്ണായക തെളിവായി.
https://www.facebook.com/Malayalivartha
























