മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പരാജയം; സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായി കണക്കാക്കാൻ പറ്റുന്നില്ല! മുന്നണി നയിക്കാൻ സി.പി.എമ്മിന് പക്വതയില്ലെന്ന് സിപിഐ

സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിലെ ചർച്ചയിൽ നേതാക്കൾക്കെതിരേയും സർക്കാരിനെതിരേയും രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇടതുസർക്കാരിന്‍റെ തുടർഭരണം സി.പി.എം. തട്ടിയെടുത്തെന്ന് പ്രതിനിധികൾ ചർച്ചയിൽ ആരോപിക്കുകയുണ്ടായി. പിണറായി വിജയന് വലിയ പിന്തുണ നൽകുന്നതരത്തിൽ സി.പി.ഐ. മന്ത്രിമാർപോലും പ്രവർത്തിക്കുന്നു. ഇത് പാർട്ടിക്ക് നാണക്കേടാണ്. സർക്കാരിലും ഘടകകക്ഷി വകുപ്പുകളിലും സി.പി.എം. ഏകാധിപത്യപ്രവണത കാട്ടുന്നു. ഒരു മുന്നണിസർക്കാരിനെ നയിക്കാനുള്ള പക്വത ഇപ്പോഴും സി.പി.എം. ആർജിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പരാജയമാണ്. ഇടതുമുന്നണിയുടെ നയമനുസരിച്ചല്ല പോലീസ് പ്രവർത്തിക്കുന്നത്. സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായി കണക്കാക്കാൻ പറ്റുന്നില്ല. പാർട്ടിതലത്തിൽ ഇടപെട്ട് വകുപ്പിന്‍റെ പ്രവർത്തനം ഊർജിതമാക്കണം. കുടുംബശ്രീയുടെ അടിത്തട്ടിൽ സി.പി.എം. നടത്തുന്ന ഇടപെടലുകൾ സ്ത്രീശാക്തീകരണത്തിന് അഭികാമ്യമല്ലെന്നും രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
അതേസമയം തൃശൂർ ജില്ലയിൽ സി.പി.െഎ. അംഗത്വത്തിലും ബ്രാഞ്ചുകളുടെ എണ്ണത്തിലും നല്ലനിലയിൽ വളർന്നെങ്കിലും 20 പഞ്ചായത്തുകളിൽ പാർട്ടിയുടെ പ്രാതിനിധ്യമില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടനപ്രസംഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അംഗത്വം മുൻ സമ്മേളനത്തിനേക്കാൾ 1159 കൂടിയിട്ടുണ്ട്. 6.2 ശതമാനമാണ് വളർച്ച. എന്നാൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രാതിനിധ്യമുറപ്പിക്കാത്തത് ന്യൂനതയായി കാനം ചൂണ്ടിക്കാണിക്കുകയുണ്ടായി.
കൂടാതെ സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.എസ്. സുനിൽകുമാർ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗങ്ങളായ സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, ബി.കെ.എം.യു. സംസ്ഥാന പ്രസിഡന്റ് എ.കെ. ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മന്ത്രി കെ. രാജൻ, ജനറൽ കൺവീനർ അഡ്വ. ടി.ആർ. രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സമ്മേളന പ്രമേയം. വികസനപദ്ധതികളുടെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണ് എന്നും വ്യക്തമാക്കുകയുണ്ടായി.
കൂടാതെ പ്രതികൂല കാലാവസ്ഥ മൂലം തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ തീരദേശം രാജ്യത്തിന്റെ അതിർത്തികൂടിയാണ്. തീരദേശ പരിരക്ഷയിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണ്. ഉത്തരവാദിത്വങ്ങളെല്ലാം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആഴക്കടൽ കോർപ്പറേറ്റുകൾക്ക് നൽകിയതുപോലെ തീരദേശവും കോർപ്പറേറ്റുകൾക്ക് കൈമാറാൻ നയങ്ങൾ ആവിഷ്‌കരിക്കുകയാണ്. ദേശീയ മത്സ്യവികസന നയം ആ സന്ദേശമാണ് നൽകുന്നതെന്നും പ്രതിനിധി സമ്മേളനം വിലയിരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























