വീണ്ടും ചര്‍ച്ചയായി ബോംബേറ്... സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്; മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി

തിരുവനന്തപുരം എകെജി സെന്ററിലെ ബോംബേറ് ഉണ്ടാക്കിയ പുകില്‍ നമ്മള്‍ കണ്ടതാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആയിട്ടും ബോംബെറിഞ്ഞയാളെ മഷിയിട്ട് നോക്കിയിട്ടും കാണാനായില്ല. ഇതിനിടെ വിവാദങ്ങളും ഉണ്ടായി. ബോംബേറ് പടക്കമേറായി മാറി.
ഈ സംഭവത്തിന് ശേഷം ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി.
ഓഫിസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുനേരെയും കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഓഫിസിലെ സിസിടിവി ദൃശ്യങ്ങളില്‍ എറിയുന്നവരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണു പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ല.
ജൂണ്‍ 30ന്, സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ പടക്കം എറിഞ്ഞ സംഭവത്തില്‍ പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. അതിനിടെയാണ് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കില്‍ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് ലഭിച്ചു. മൂന്ന് ബൈക്കുകളില്‍ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകള്‍ നിര്‍ത്താതെ തന്നെ വന്ന വേഗതയില്‍ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാര്‍ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
അതേസമയം രാഷ്ട്രീയ കേരളത്തിനു മുന്നില്‍ ഇപ്പോഴും നിഗൂഢമായി തുടരുന്ന എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് രണ്ടുമാസത്തോളമായി. പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. രണ്ട് മാസം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാന്‍ പോലും സാധിക്കാതിരുന്ന പൊലീസ് രാത്രി കാലങ്ങളില്‍ എകെജി സെന്ററിനു മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയതു മാത്രമാണു കാര്യക്ഷമമായി ചെയ്യുന്ന ഏക നടപടി.
രാത്രി പത്ത് കഴിയുന്നതോടെ എകെജി സെന്ററിനു മുന്നിലെ റോഡില്‍ ബാരിക്കേഡും പൊലീസും നിരക്കും. എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കുള്ളവരടക്കം ഏതൊരാള്‍ക്കും ഇവിടം പിന്നിടാനാകൂ. ആക്രമണത്തിന്റെ പിറ്റേന്നു രാത്രി മുതലാണ് ഈ കനത്ത ജാഗ്രത ആരംഭിച്ചത്.
പക്ഷേ, പടക്കം എറിഞ്ഞയാളെ പിടിക്കാനുള്ള അന്വേഷണത്തില്‍ എവിടെയും ഈ ജാഗ്രത ഇല്ലെന്നാണ് ആരോപണം. ആദ്യം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ഇടതുമുന്നണി കണ്‍വീനര്‍ക്കു പിന്നീട് പ്രതിയെ സുകുമാരക്കുറുപ്പിനോട് ഉപമിക്കേണ്ടി വന്നു. സ്‌ഫോടനശേഷി കുറഞ്ഞ ഏറുപടക്കമാണ് എറിഞ്ഞതെന്ന ഫൊറന്‍സിക് ഫലം വന്നതോടെ കാര്യങ്ങളും തണുത്തു.
https://www.facebook.com/Malayalivartha

























