രണ്ട് ദിവസത്തിനകം തീരുമാനം... ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കുമോ? സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും; ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും

പത്രസമ്മേളനങ്ങളിലും പരിപാടികളിലുമെത്തുന്ന നല്ല ക്ഷീണിതനായാണ് കോടിയേരി ബാലകൃഷ്ണനെ കാണാറ്. അതിനിടെയാണ് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കുമോ എന്നുള്ളതിലും തീരുമാനം വന്നേക്കും എന്ന വാര്‍ത്ത വരുന്നത്.
ഇതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും.
സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന. സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുടെ നടപടികളും ചര്‍ച്ചക്ക് വരും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു.
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാകാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാം, വിശദാംശങ്ങള്‍ തേടി തിരിച്ച് അയക്കാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. വിശദാംശങ്ങള്‍ തേടി തിരിച്ചയച്ച ബില്‍ വീണ്ടും പരിഗണിക്കാന്‍ നല്‍കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവര്‍ണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതാണ് ഇന്ത്യയിലെ പതിവ്.
പോക്കറ്റ് വീറ്റോ എന്ന് വിളിപ്പേരില്‍ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരിക്കുകയാണ്. രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ലേറില്‍ കൊണ്ടു. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം.
അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കില്‍ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് ലഭിച്ചു.
മൂന്ന് ബൈക്കുകളില്‍ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകള്‍ നിര്‍ത്താതെ തന്നെ വന്ന വേഗതയില്‍ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാര്‍ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
https://www.facebook.com/Malayalivartha
























