ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും പൂട്ടണം; ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്നതിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണം; നിർണ്ണായക ഉത്തരവുകളുമായി ഹൈക്കോടതി

വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ പ്രാർത്ഥനാ ഹാൾ തുടങ്ങാൻ കളക്ടർ അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം തൊട്ടേക്കാട് നൂറുൽ ഇസ്ളാം സാംസ്കാരിക സംഘം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും പൂട്ടണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മാത്രമല്ല ഇവ പ്രവർത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഹൈക്കോടതി കർശനമായി നിർദേശിച്ചിരിക്കുന്നു. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഉത്തരവു നൽകുവാനുള്ള നിർദേശവും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ അറിയിച്ചിരിക്കുകയാണ്
അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തന്നെ 36 പള്ളികൾ ഉണ്ട് . എന്നിട്ടും ഹർജിക്കാർ പുതിയൊരു പ്രാർത്ഥനാഹാൾ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യത്തിന് അനുമതി നൽകിയാൽ മതസൗഹാർദ്ദത്തെ ബാധിക്കാനിടയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുകയാണ്.
മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധനാലയങ്ങൾക്ക് വീണ്ടും അനുമതി നൽകുകയാണെങ്കിൽ മനുഷ്യർക്ക് വാസസ്ഥലമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. അവയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്നതിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഇതിന് ഉത്തരവിറക്കാനും കോടതി ഉത്തരവിട്ടിരിക്കുന്നു. സംസ്ഥാനത്ത് ആശുപത്രികളുടെ മൂന്നര മടങ്ങ് ആരാധനാലയങ്ങളുണ്ട്. 1,01,140 ആരാധനാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha
























