അമ്മയെ കൊന്നിട്ട് നേരെ പാഞ്ഞത് പോലീസ് സ്റ്റേഷനിലേക്ക്, ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോൾ അരും കൊലയുടെ നടുക്കുന്ന വിവരം പുറത്തുവന്നു, അമ്മയോട് മകൻ ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല, തൃശ്ശൂരിൽ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

തൃശ്ശൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്തയക്ക് പിന്നാലെ ഇപ്പോൾ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കൊടുംക്രൂരതയുടെ വാർത്തയാണ് പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്താണ് സംഭവം. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ 55 വയസുള്ള ശോഭനയെയാണ് 24 വയസുകാരൻ മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി.ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്.
സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചാലക്കുടി ഡിവൈഎസ്പിസി ആര്‍ സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു മാസം മുമ്പാണ് ശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്‍റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.
ടോറസ് ലോറി ഡ്രൈവറായ വിഷ്ണു ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്നേഹത്തിലായിരുന്നു എന്നാണ് അച്ഛൻ ചാത്തൂട്ടി പറയുന്നത്. വലിയ പ്രശ്നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. ഇവർ തമ്മിൽ മുമ്പ് പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്നും ബഹളമോ ഉച്ചത്തിൽ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നുമാണ് വാടക വീടിനടുത്തുള്ള അയൽക്കാരും പറയുന്നത്. അതിനാൽ ഈ കൊലപാതകം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് അയൽവാസികൾ.
https://www.facebook.com/Malayalivartha
























