വെറും മൂന്നാം ക്ലാസ്, ഡ്രൈവറുടെ ജോലി മതിയാക്കി ഇറങ്ങിത്തിരിച്ചത് എടിഎം തട്ടിപ്പിന്, 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയ യുപി സ്വദേശി എടിഎം കവർച്ചകൾ നടത്തി ഇതിന് മുമ്പും പിടിക്കപ്പെട്ടു, മോഷണ രീതികൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ കണ്ടുപഠിച്ച് വീണ്ടും തട്ടിപ്പ്, നിരീക്ഷണ ക്യാമറയുണ്ടായിട്ടും മുഖം മറയ്ക്കാതെ മോഷണം

കളമശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോർത്ത് എടിഎമ്മിൽ നിന്ന് പണം തട്ടിയെടുത്ത യുപി സ്വദേശി 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തായി വിവരം. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരനാണ് യുപി സ്വദേശി മുബാറക് ഇത്തരത്തിൽ പണം തട്ടിയെടുത്തായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുബാറക് ലോറി ഡ്രൈവറുടെ ജോലി മതിയാക്കിയാണു തട്ടിപ്പിന് ഇറങ്ങിത്തിരിച്ചത്. എടിഎം കൗണ്ടറുകളിൽ നിരീക്ഷണ ക്യാമറയുണ്ടായിട്ടും മുബാറക്ക് മുഖം മറയ്ക്കാതെയാണ് മോഷണം നടത്തുന്നത്. തട്ടിയെടുത്ത തുക എത്രയെന്ന് കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മുബാറക്ക് മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സാധാരണ നിലയിൽ എടിഎം പ്രവർത്തനക്ഷമമല്ലെങ്കിൽ നോട്ടുകൾ പുറത്തേക്ക് വരാതെ മെഷീനിന്റെ ഉള്ളിലുള്ള പ്രത്യേക ഭാഗത്തു നിക്ഷേപിക്കപ്പെടുകയാണു പതിവ്. എന്നാൽ മുബാറക്ക് സ്ഥാപിക്കുന്ന പ്ലാസ്റ്റിക് കഷണം ഉള്ളിലുള്ളപ്പോൾ നോട്ടുകൾ അതിനു മുകളിൽ തങ്ങിനിൽക്കുന്നതിനാൽ പ്ലാസ്റ്റിക് പുറത്തേക്കു വലിക്കുമ്പോൾ നോട്ടുകളും അതിനൊപ്പം പുറത്തേക്കു വരും.
സ്കെയിലിന്റെ രൂപത്തിൽ മുറിച്ചെടുത്ത പ്ലാസ്റ്റിക് കഷണം എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് ഉള്ളിലേക്കു കടത്തിവച്ച് ഇടപാടുകാരന്റെ പണം പുറത്തേക്കു വരുന്നതു തടയുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. കാർഡ് ഇട്ടു പണം പിൻവലിക്കാൻ തുക ടൈപ്പ് ചെയ്യുന്നയാൾക്കു മെഷീൻ നോട്ട് എണ്ണുന്ന ശബ്ദം കേൾക്കാൻ കഴിയും. എന്നാൽ നോട്ടുകൾ പുറത്തേക്ക് വരില്ല. പണം പിൻവലിക്കപ്പെട്ടതിന്റെ സന്ദേശം ഫോണിൽ ലഭിക്കുകയും ചെയ്യും.
മെഷീൻ പ്രവർത്തനക്ഷമമല്ലെന്ന് തെറ്റിദ്ധരിച്ച് ഇടപാടുകാരൻ തുക അക്കൗണ്ടിലേക്കു തിരികെ നിക്ഷേപിക്കപ്പെടുമെന്നു കരുതി പുറത്തിറങ്ങുമ്പോൾ മുബാറക്ക് എടിഎം കൗണ്ടറിനുള്ളിൽ കയറി പ്ലാസ്റ്റിക് കഷണം വലിച്ചെടുക്കും. അതിനൊപ്പം നോട്ടുകളും പുറത്തേക്കു വരുന്നതാണു മോഷണത്തിന്റെ രീതി. ഇത്തരം മോഷണ രീതികൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ കണ്ടുപഠിച്ചാണു പ്രതി തട്ടിപ്പു നടത്തിയത്. ഉത്തർപ്രദേശ് സ്വദേശിയായ മുബാറക് സുഹൃത്തായ മഹേഷ് അൻസാരിക്കൊപ്പം ഇത്തരത്തിലുള്ള എടിഎം കവർച്ചകൾ നടത്തി 2020ൽ പിടിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























