സ്ഥലം കിട്ടിയാൽ കൃഷി ഇറക്കാമെന്ന് ജയിൽ വകുപ്പ്.... ഒരിഞ്ച് സ്ഥലം പോലും വിട്ടു നൽകാനാകില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!! ആ പത്ത് ഏക്കർ സ്ഥലം കാട് കയറി നശിച്ചാലും വേണ്ടില്ല കൃഷി ഇറക്കാൻ കഴിയില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!!

പത്ത് ഏക്കർ സ്ഥലം വേണമെന്നാണ് ജയിൽ വകുപ്പിന്റെ ആവശ്യം. 10 ഏക്കർ സ്ഥലം ലഭിച്ചാൽ ജയിൽ കെട്ടിടങ്ങൾക്ക് പുറമേ കൃഷിക്കും ഇടം കണ്ടെത്താനാകുമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്. ജയിൽ അന്തേവാസികളുടെ സഹകരണത്തോടെ 9 ഏക്കറോളം സ്ഥലത്ത് പച്ചക്കറിയും മറ്റു കൃഷികളും നടത്താം.
ജയിൽ അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് കൃഷി പ്രോത്സാഹിപ്പിക്കണമെന്നതാണ് നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.അയിഷപോറ്റി എംഎൽഎ മുഖേനയാണ് ജയിൽ അധികൃതർ കലക്ടർക്ക് സ്ഥലത്തിന് അപേക്ഷ നൽകിയത്. എന്നാൽ സ്ഥലം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇടിസിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏക്കറുകളോളം സ്ഥലം കാട് കയറി നശിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ സീഡ് ഫാമിനായുള്ള 20 ഏക്കർ ഇതിന് ഉദാഹരണമാണ്. സ്ഥലമില്ലെന്ന വാദം ഉയർത്തി ജയിൽ വകുപ്പിനെ തടയിടുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ മാസം ജയിൽ ജീവനക്കാരുടെ സംഘടന സർക്കാരിനെ വീണ്ടും സമീപിച്ചിരുന്നു. അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നാണ് വിവരം.കാട് കയറി നശിക്കുമ്പോഴും സ്ഥലം വിട്ടു നൽകാൻ തയാറാകാത്ത നിലപാടിലാണ് സർക്കാർ വകുപ്പുകൾ. കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച സ്ഥലം പോലും കൈമാറിയിട്ടില്ല.
പരിമിതിക്കുള്ളിൽ നിന്നാണ് കൊട്ടാരക്കര സ്പെഷൽ സബ് ജയിലിന്റെ പ്രവർത്തനം. പത്തനംതിട്ട ജയിൽ നവീകരണത്തിന് അടച്ചതോടെ അവിടത്തെ വിചാരണ തടവുകാരെയും കൊട്ടാരക്കര ജയിലിലേക്കാണ് അയയ്ക്കുന്നത്. 10 മുറികളിലായി 179 പേരാണ് ഇപ്പോൾ ഉള്ളത്. 150 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്.
ചിലപ്പോൾ അന്തേവാസികളുടെ എണ്ണം 200 കടക്കും. നിലവിൽ പരിമിതമായ സൗകര്യങ്ങളിലാണ് ജയിൽ പ്രവർത്തനം. 35 സെന്റിലാണ് പ്രവർത്തനം. വേനലിൽ ജലക്ഷാമം രൂക്ഷമാണ്. ഇടുങ്ങിയ വഴിയുടെ സമീപത്താണ് പ്രവർത്തനം. ജയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കം ഉണ്ട്. പക്ഷേ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
https://www.facebook.com/Malayalivartha
























