അമ്മയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കി: മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റി കൊണ്ട്, തലയ്ക്കടിച്ച് മകൻ- വീട് വിറ്റ് കിട്ടിയ പണം നൽകാത്തതിലെ വിരോധം കൊലപാതകത്തിൽ കലാശിച്ചപ്പോൾ...

വീട് വിറ്റ കാശ് നൽകാത്തതിൽ പ്രകോപിതനായി അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ച് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശ്ശൂർ കോടാലിയിലാണ് അമ്പത്തഞ്ചുകാരിയായ ശോഭനയെ ഇരുപത്തഞ്ച്കാരനായ മകൻ വിഷ്ണു കൊലപ്പെടുത്തിയത്. ചെറുപ്പം മുതലെ വിഷ്ണു ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിലായിരുന്നു ഭർത്താവ് ചാത്തൂട്ടിയും, ശോഭനയും മകനും താമസിച്ചിരുന്നത്. അച്ഛൻ ചാത്തുട്ടി പണിയ്ക്ക് പോയ സമയത്തായിരുന്നു അമ്മയെ ശ്വാസം മുട്ടിച്ചത്. ശേഷം ഗ്യാസ് സിലിണ്ടർ തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. ചാത്തുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
ലോറി ഡ്രൈവറായ വിഷ്ണു കൊലയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു.
വീട് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടുവെങ്കിലും കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. വീടിന്‍റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോടാലി കൊള്ളിക്കുന്നിൽ കൊലപാതകം നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























